
വാഷിംഗ്ടൺ : യുദ്ധത്തിൽ പരിക്കേറ്റ് പൊതുവേദിയിൽ നിന്ന് വിട്ടുനിൽക്കുന്ന ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി, രാജ്യത്തിൻ്റെ സുപ്രധാന സൈനിക-നയതന്ത്ര നീക്കങ്ങളിൽ ഇപ്പോഴും നിർണ്ണായക സ്വാധീനം ചെലുത്തുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു.
പിതാവിൻ്റെ മരണത്തിന് കാരണമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശേഷം മോജ്തബ ഖമേനിയെ ഇതുവരെ പൊതുവിടങ്ങളിൽ കണ്ടിട്ടില്ല. അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പല ഊഹാപോഹങ്ങളും നിലനിൽക്കുന്നുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും ഒഴിവാക്കി, നേരിട്ടുള്ള കൂടിക്കാഴ്ചകളിലൂടെയും സന്ദേശവാഹകരിലൂടെയും മാത്രമാണ് അദ്ദേഹം നിർദ്ദേശങ്ങൾ നൽകുന്നത്.
മോജ്തബയുടെ ശരീരത്തിൻ്റെ ഒരു വശത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. എന്നാൽ അദ്ദേഹം സുഖം പ്രാപിച്ചുവെന്നും ചെറിയ പരിക്കുകൾ മാത്രമേയുള്ളൂവെന്നുമാണ് ഇറാൻ ഔദ്യോഗികമായി അറിയിക്കുന്നത്. അമേരിക്കൻ ബോംബിംഗിന് ശേഷവും ഇറാന്റെ മിസൈൽ ലോഞ്ചറുകളിൽ മൂന്നിൽ രണ്ട് ഭാഗവും സുരക്ഷിതമാണെന്ന് റിപ്പോർട്ടുകളുണ്ട്. യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടന്ന് നാല് മാസം കൂടി പിടിച്ചുനിൽക്കാൻ ഇറാന് സാധിക്കുമെന്നും സിഐഎ വിലയിരുത്തുന്നു.
ഖമേനിയുമായി ബന്ധമുള്ളവർ അദ്ദേഹത്തിൻ്റെ പേരിൽ സ്വന്തം താൽപ്പര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന കാര്യത്തിൽ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് സംശയമുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോഴും ഹോർമുസ് കടലിടുക്കിൽ നേരിയ തോതിലുള്ള ഏറ്റുമുട്ടലുകൾ തുടരുന്നത് കാര്യങ്ങൾ വഷളാക്കിയിട്ടുണ്ട്.
Supreme Leader still plans Iran’s strategy despite being injured: US intelligence report















