ഹോർമുസ് കടലിടുക്കിലെ സംഘർഷം: പ്രത്യാക്രമണങ്ങൾ നിർത്തിവെക്കാൻ യു.എസും ഇറാനും ധാരണയായി; നിർണായക ചർച്ച ചൊവ്വാഴ്ച ദോഹയിൽ

വാഷിംഗ്ടൺ/ടെഹ്‌റാൻ: ദിവസങ്ങളായി തുടരുന്ന കടുത്ത സൈനിക അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രത്യാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ അമേരിക്കയും ഇറാനും ധാരണയിലെത്തി. ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇരുരാജ്യങ്ങളും ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ച് നിർണായക ചർച്ചകൾ പുനരാരംഭിക്കും. മേഖലയിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകരുമെന്ന ഘട്ടത്തിലാണ് പുതിയ നീക്കം.

ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളെ ഇറാൻ ആക്രമിച്ചെന്ന ആരോപണത്തെത്തുടർന്ന് യു.എസ് ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. എന്നാൽ നിലവിൽ ഇരുപക്ഷവും സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറിയതായും കപ്പൽ ഗതാഗതം സാധാരണ നിലയിലായതായും യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു.

ഈ മാസം ആദ്യം ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിലെ ‘ആർട്ടിക്കിൾ 5’ മായി ബന്ധപ്പെട്ട തർക്കങ്ങളാണ് പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചത്. കരാർ പ്രകാരം ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ ഇറാൻ ബാധ്യസ്ഥരാണ്. ഇതിന് പകരമായി ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം നീക്കാൻ അമേരിക്കയും സമ്മതിച്ചിരുന്നു. കഴിഞ്ഞയാഴ്ച സ്വിറ്റ്സർലൻഡിൽ യു.എസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കപ്പൽ ഗതാഗതം ഏകോപിപ്പിക്കുന്നതിനായി യു.എസ് സൈന്യവും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡും തമ്മിൽ നേരിട്ടുള്ള ‘ഹോട്ട്‌ലൈൻ’ സംവിധാനം സ്ഥാപിക്കാൻ ധാരണയായിരുന്നു. എന്നാൽ തങ്ങളുടെ അനുമതിയോടെ മാത്രമേ കപ്പലുകൾ കടന്നുപോകാവൂ എന്ന് ഇറാൻ വീണ്ടും നിർബന്ധം പിടിച്ചതോടെ ഈ ആശയവിനിമയ സംവിധാനം പ്രവർത്തനക്ഷമമായില്ല.

നേരത്തെ സ്വിറ്റ്സർലൻഡിൽ ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നത്. എന്നാൽ പെട്ടെന്നുണ്ടായ സൈനിക അനിശ്ചിതത്വം കാരണം ചർച്ചകളുടെ വേദിയും അജണ്ടയും മാറ്റുകയായിരുന്നു. അമേരിക്ക വ്യവസ്ഥകൾ പാലിച്ചില്ലെന്നും മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ ലഭ്യമാക്കിയില്ലെന്നും ആരോപിച്ച് ഞായറാഴ്ച നടത്താനിരുന്ന ചർച്ചകൾ ഇറാൻ റദ്ദാക്കിയിരുന്നു. എന്നാൽ ദോഹയിൽ ചൊവ്വാഴ്ച നടക്കുന്ന പുതിയ ചർച്ചകളോടെ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നത്.

Tensions in the Strait of Hormuz: US and Iran agree to stop counter-attacks; Crucial talks in Doha on Tuesday

More Stories from this section

family-dental
witywide