സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു ഇന്നലെ മാത്രം അഞ്ച് പേര്‍ക്ക് പാമ്പ് കടിയേറ്റു. കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലായാണ് അഞ്ച് പേര്‍ക്ക് പാമ്പുകടിയേറ്റത്. പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നതിനാൽ പാമ്പുകടിയേറ്റാല്‍ ഉടന്‍ തന്നെ ആന്റിവെനം നല്‍കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
പാമ്പ് കടിയേറ്റത്തും, സംശയമുള്ളതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാത്രം 108 ആംബുലന്‍സില്‍ വന്നത് 22 കോളുകളാണ്. രണ്ടാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി. ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയില്‍ പാമ്പുകടി ഏല്‍ക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാള്‍ കൂടുതലാണെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചൂട് സഹിക്കാന്‍ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിന്‍ കുഞ്ഞുങ്ങളും മാളങ്ങള്‍ വിട്ട് പുറത്തിറങ്ങാന്‍ സാധ്യത കൂടുതലാണ്. വീടുകള്‍ക്ക് സമീപമുള്ള മാളങ്ങള്‍, വിള്ളലുകള്‍, പൊത്തുകള്‍, കുറ്റിക്കാടുകള്‍ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
The number of people bitten by snakes is increasing in the state; five people were bitten by snakes yesterday alone












