
വാഷിംഗ്ടൺ: വെടിനിർത്തൽ ചർച്ചകൾക്ക് പിന്നാലെ ലെബനനിലെ ഹിസ്ബുള്ള ഭീകരർക്കെതിരെ കൂടുതൽ ശക്തമായ സൈനിക ആക്രമണം നടത്താൻ ഇസ്രായേലിനോട് പരസ്യമായി ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ലെബനനിൽ കൂടുതൽ വിനാശകരമല്ലാത്ത രീതിയിലുള്ള കൃത്യമായ ആക്രമണങ്ങൾ (സർജിക്കൽ സ്ട്രൈക്കുകൾ) കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച റെക്കോർഡ് ചെയ്ത് ഞായറാഴ്ച സംപ്രേഷണം ചെയ്ത എൻബിസി മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പശ്ചിമേഷ്യൻ യുദ്ധത്തെ കൂടുതൽ വഷളാക്കുന്ന തരത്തിലുള്ള പ്രസ്താവന ട്രംപ് നടത്തിയത്.
ലെബനനിലെ ജനങ്ങൾക്ക് മെച്ചപ്പെട്ടൊരു ജീവിതം ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും, അതിനായി കെട്ടിടങ്ങൾ ഒന്നടങ്കം തകർക്കാതെ ഹിസ്ബുള്ളയെ മാത്രം ലക്ഷ്യമിട്ട് കൂടുതൽ കൃത്യതയോടെയുള്ള സൈനിക നടപടി ഇസ്രായേൽ സ്വീകരിക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെടുന്നത്. ലെബനനോടുള്ള കരുതലിന്റെ ഭാഗമായാണ് ഈ ആഹ്വാനമെന്ന് ട്രംപ് വാദിക്കുമ്പോഴും, അമേരിക്കയുടെ ഈ നിലപാട് മേഖലയിലെ യുദ്ധം കൂടുതൽ തീവ്രമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ മാർച്ച് രണ്ട് മുതൽ ഇസ്രായേൽ ലെബനനിൽ തുടരുന്ന കടുത്ത വ്യോമാക്രമണങ്ങളിലും കരയുദ്ധത്തിലും ഇതിനകം തന്നെ 3,613-ലധികം നിരപരാധികളായ ജനങ്ങൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യു.എസ് പ്രസിഡന്റിന്റെ ഈ പുതിയ പ്രകോപനപരമായ പ്രസ്താവന പുറത്തുവരുന്നത്.














