
വാഷിംഗ്ടൺ: പ്രസിഡന്റെ ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള പല ക്രിമിനൽ അന്വേഷണങ്ങളും തിരിച്ചടികൾ നേരിടുന്നതിനിടെ, ട്രംപിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളെ ശിക്ഷാ നടപടികളിലേക്ക് നയിച്ച് ഫെഡറൽ പ്രോസിക്യൂട്ടർമാർ. ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടൺ, അതീവ സംവേദനക്ഷമതയുള്ള ദേശീയ സുരക്ഷാ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വെച്ചെന്ന കേസിൽ വെള്ളിയാഴ്ച കോടതിയിൽ കുറ്റസമ്മതം നടത്തി. പ്രസിഡന്റിന്റെ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന പ്രോസിക്യൂഷൻ നടപടികളിലെ അപൂർവ്വമായ വിജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കോടതിയിൽ ജഡ്ജി കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, താൻ കുറ്റക്കാരനാണെന്നും അതിൽ ഖേദിക്കുന്നുവെന്നും ബോൾട്ടൺ മറുപടി നൽകി. പ്രോസിക്യൂട്ടർമാരും ബോൾട്ടന്റെ അഭിഭാഷകരും തമ്മിൽ ഉണ്ടാക്കിയ പ്ലീ അഗ്രിമെന്റ് (കുറ്റസമ്മത കരാർ) പ്രകാരം പരമാവധി 60 മാസത്തെ തടവുശിക്ഷയും 2.25 ദശലക്ഷം ഡോളർ പിഴയുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിൽ പിഴത്തുകയുടെ പകുതി ശിക്ഷാവിധി വന്ന് അഞ്ച് ദിവസത്തിനകം അടയ്ക്കേണ്ടിവരുമെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.
അതേസമയം, ഈ കുറ്റത്തിന് നിയമപ്രകാരം പരമാവധി 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. കേസിന്റെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ താൻ സ്വയം കണക്കുകൂട്ടുമെന്നും, അത് ബോൾട്ടന്റെ അഭിഭാഷകരും പ്രോസിക്യൂട്ടർമാരും തമ്മിൽ ധാരണയിലെത്തിയ വ്യവസ്ഥകളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കാമെന്നും ഹിയറിംഗിനിടെ ജഡ്ജി തിയോഡോർ ചുവാങ് ബോൾട്ടന് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാവിലെ ഫെഡറൽ കോടതിയിലേക്ക് പ്രവേശിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ ബോൾട്ടൺ തയ്യാറായില്ല.












