വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകറുടെ വിരുന്നിനിടെ തോക്കുകളും കത്തികളുമായി എത്തിയ ആളുടെ ചിത്രം പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് സീക്രട്ട് സർവീസ് ഇയാളെ കീഴടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. പ്രസിഡന്റ് ഡോണാൾഡ് ട്രംപും നിരവധി മുതിർന്ന യു.എസ്. നേതാക്കളും പങ്കെടുത്ത ചടങ്ങിലേക്കാണ് ഇയാൾ ഓടിക്കയറിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഡോണാൾഡ് ട്രംപിനെ ലക്ഷ്യമിട്ട് നടന്ന മൂന്നാമത്തെ വെടിവെപ്പാണിത്.
കാലിഫോർണിയയിൽ നിന്നുള്ള 31 വയസ്സുള്ള കോൾ തോമസ് അലൻ ആണ് അക്രമിയെന്ന് യുഎസ് അധികൃതർ സ്ഥിരീകരിച്ചു. രോഗിയായ ഒരാളെന്ന് ട്രംപ് അക്രമിയെ വിശേഷിപ്പിച്ചു. വാഷിങ്‌ടൺ ഹിൽട്ടണിൽ നടന്നുക്കൊണ്ടിരുന്ന വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകർ ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു ആക്രമണ ശ്രമം. ഉടൻ തന്നെ സീക്രട്ട് സർവീസ് സംഘം ട്രംപിനെയും മറ്റു ഉന്നതരേയും സുരക്ഷിതമായി മാറ്റി.
സംഭവത്തിന് മുമ്പ് ഭീഷണിയെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് ട്രംപ് അറിയിച്ചു. തനിക്ക് സുരക്ഷയെ കുറിച്ച് ആശങ്കകളില്ലെന്ന് വ്യക്തമാക്കിയ ട്രംപ് തൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ മികച്ച ജോലി ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട ദൃശ്യത്തിൽ അക്രമിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ അതിവേഗം കീഴടക്കുന്നത് കാണാം. ചടങ്ങ് നടക്കുന്ന മുറിയുടെ 50 യാർഡ് അകലത്തിൽവെച്ചാണ് ഇയാളെ പിടികൂടിയതെന്നും ട്രംപ് അറിയിച്ചു.
സംഭവത്തിൽ ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് വെടിയേറ്റെന്നും എന്നാൽ അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് രക്ഷപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു.വെടിയുതിർത്തതായി സംശയിക്കുന്ന തോക്കുധാരി ശനിയാഴ്‌ച രാത്രി പരിപാടി നടന്ന വാഷിംഗ്‌ടൺ ഹിൽട്ടൺ ഹോട്ടലിലെ അതിഥിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അതേസമയം, 1981-ൽ യുഎസ് പ്രസിഡൻ്റായിരുന്ന റൊണാൾഡ് റീഗന് വെടിയേറ്റ് പരിക്കേറ്റ അതേ ഹോട്ടലിലാണ് ഇന്നത്തെ വെടിവെപ്പ് നടന്നത്. 1981 മാർച്ച് 30-നാണ് ആ വെടിവെപ്പ് നടന്നത്. ഹോട്ടലിനകത്ത് ഒരു പ്രസംഗം കഴിഞ്ഞ് ലിമോസിനിലേക്ക് മടങ്ങുകയായിരുന്ന റീഗന് നേരെ പ്രതിയായ ജോൺ ഹിങ്കി ജൂനിയർ വെടിയുതിർക്കുകയായിരുന്നു. റീഗൻ രക്ഷപ്പെട്ടു, പക്ഷേ ഒരു ബുള്ളറ്റ് അദ്ദേഹത്തെ ശരീരത്തിൽ തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റിരുന്നു.
Trump releases photo of shooter at White House press conference









