തുർക്കിക്ക് എഫ് 35 യുദ്ധവിമാനങ്ങൾ നൽകാൻ ട്രംപ്; യുഎസ് കോൺഗ്രസ് വിലക്ക് മറികടക്കാനും ഉപരോധങ്ങൾ നീക്കാനും നീക്കം

അങ്കാറ: അമേരിക്കൻ കോൺഗ്രസിന്‍റെ ശക്തമായ വിലക്ക് നിലനിൽക്കുന്നുണ്ടെങ്കിലും തുർക്കിക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുന്ന കാര്യത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനമെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ നിർമ്മിത വ്യോമപ്രതിരോധ സംവിധാനം വാങ്ങിയതിന്‍റെ പേരിൽ തുർക്കിക്ക് മേൽ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങൾ നീക്കുമെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ ഉച്ചകോടിക്കിടെ തുർക്കിയെ പരസ്യമായി പുകഴ്ത്തിയ ട്രംപ്, എഫ്-35 വിമാനങ്ങൾ കൈപ്പറ്റുന്ന മറ്റ് പല രാജ്യങ്ങളേക്കാളും കൂടുതൽ വിശ്വസ്തത പുലർത്തുന്ന പങ്കാളിയാണ് തുർക്കിയെന്ന് വിശേഷിപ്പിച്ചു.

റഷ്യയിൽ നിന്ന് പ്രതിരോധ സാമഗ്രികൾ വാങ്ങിയെങ്കിലും തുർക്കിക്ക് എഫ്-35 വിമാനങ്ങൾ വാങ്ങാൻ യോഗ്യതയുണ്ടെന്നാണ് ഭൂരിപക്ഷവും കരുതുന്നതെന്ന് ട്രംപ് വാദിച്ചു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനമായ എഫ്-35 തുർക്കിക്ക് വിൽക്കുന്നത് രാജ്യം ഗൗരവമായി പരിഗണിക്കുന്ന കാര്യമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ട്രംപ് തന്റെ ഒന്നാം ഭരണകാലത്ത് തുർക്കിക്ക് മേൽ ഏർപ്പെടുത്തുകയും പിന്നീട് യുഎസ് കോൺഗ്രസ് നിയമമാക്കുകയും ചെയ്ത ഈ ആയുധ വിലക്ക് ട്രംപ് ഈ ആഴ്ചയോടെ നീക്കിയേക്കുമെന്ന് പ്രമുഖ വാർത്താ ഏജൻസിയായ സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്തിരുന്നു.

കോൺഗ്രസിന്‍റെ നിയമപരമായ വിലക്ക് ട്രംപ് എങ്ങനെ മറികടക്കും എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെങ്കിലും, തുർക്കി അസാധാരണമായ ഒരു സഖ്യകക്ഷിയാണെന്നും മുൻപ് അവർ നൽകിയ ഓർഡറുകൾ പൂർത്തിയാക്കാൻ അമേരിക്കയ്ക്ക് ബാധ്യതയുണ്ടെന്നുമാണ് ട്രംപിന്റെ നിലപാട്. ഇസ്രായേലിന്റെ കടുത്ത എതിർപ്പുകൾ നിലനിൽക്കെ തുർക്കിയെ പ്രീതിപ്പെടുത്താനുള്ള ട്രംപിന്റെ ഈ നീക്കം നാറ്റോ സഖ്യത്തിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

More Stories from this section

family-dental
witywide