
വാഷിംഗ്ടൺ: യുഎസ്-ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ ഭൗതികശരീരങ്ങൾ ഏറ്റുവാങ്ങുന്നത് പ്രസിഡന്റ് പദവിയിലെ ഏറ്റവും കഠിനമായ ചുമതലകളിൽ ഒന്നാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊല്ലപ്പെട്ട സൈനികരുടെ ത്യാഗത്തെ ആദരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും, ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കാൻ പാടില്ലെന്ന ശക്തമായ നിലപാടിലാണ് സൈനികർ ജീവൻ വെടിഞ്ഞതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഡോവർ എയർഫോഴ്സ് ബേസിലേക്ക് പോകും വഴി ജോയിന്റ് ബേസ് ആൻഡ്രൂസിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞവർ യഥാർത്ഥ വീരന്മാരാണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഡോവറിൽ വെച്ച് സൈനികരുടെ കുടുംബാംഗങ്ങളെ നേരിട്ട് കാണുമെന്നും അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് രാജ്യം അവർക്കൊപ്പം നിൽക്കുന്നുവെന്ന സ്നേഹവും ആശ്വാസവും പങ്കുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മടക്കിക്കൊണ്ടുവന്ന സൈനികരിൽ മൂന്നുപേർ ജോർദാനിലെ സൈനിക ക്യാമ്പിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. വടക്കൻ ഇറാഖിൽ തകർന്നുവീണ ഇറാന്റെ ഡ്രോൺ സുരക്ഷിതമായി നിർവീര്യമാക്കുന്നതിനിടയിലാണ് നാലാമത്തെ സൈനികൻ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ ട്രംപ്, ഈ നഷ്ടത്തിന് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും അവർ തകർന്നടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും മുന്നറിയിപ്പ് നൽകി.














