
വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് കറസ്പോണ്ടൻ്റ്സ് അസോസിയേഷൻ വിരുന്നിനിടെ ആക്രമണം നടത്താൻ ശ്രമിച്ച പ്രതിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്ത് വെടിവെപ്പ് നടത്തിയ കാലിഫോർണിയ സ്വദേശി കോൾ തോമസ് അലൻ (31) അയച്ച ആയിരം വാക്കുകളുള്ള മാനിഫെസ്റ്റോയിലാണ് നിർണ്ണായക വിവരങ്ങളുള്ളത്.
ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ മുഴുവൻ വകവരുത്താൻ ലക്ഷ്യമിട്ട പ്രതി, എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിനെ മാത്രം ഉപദ്രവിക്കില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഡോണൾഡ് ട്രംപിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തുകയായിരുന്നു തൻ്റെ പ്രധാന ലക്ഷ്യമെന്ന് ഇയാൾ മാനിഫെസ്റ്റോയിൽ അവകാശപ്പെടുന്നു. ‘കോൾ കോൾഡ്ഫോഴ്സ് അലൻ’, ‘ഫ്രണ്ട്ലി ഫെഡറൽ അസ്സാസിൻ’ എന്നിങ്ങനെയാണ് ഇയാൾ മാനിഫെസ്റ്റോയിൽ സ്വയം വിശേഷിപ്പിച്ചത്. ഒരു ബാലപീഡകൻ്റെയും ബലാത്സംഗിയുടെയും രാജ്യദ്രോഹിയുടെയും കുറ്റകൃത്യങ്ങളിൽ എൻ്റെ കൈകൾ പങ്കാളിയാക്കാൻ ഞാൻ ഇനി ആഗ്രഹിക്കുന്നില്ല എന്ന് കോൾ അലൻ കുറിച്ചു.
ലോസ് ഏഞ്ചൽസിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന ഇയാൾ പ്രശസ്തമായ കാൽടെക് സർവകലാശാലയിലെ ബിരുദധാരിയാണ്. മെക്കാനിക്കൽ എൻജിനീയറും ഗെയിം ഡെവലപ്പറുമാണ്.
ഒരു ഷോട്ട്ഗൺ, ഹാൻഡ്‌ഗൺ, നിരവധി കത്തികൾ എന്നിവ ഇയാളുടെ പക്കലുണ്ടായിരുന്നു. വാഷിംഗ്ടണിൽ എത്തിയ പ്രതി തൻ്റെ കുടുംബത്തിന് ഈ മാനിഫെസ്റ്റോ അയച്ചുകൊടുത്തിരുന്നു. ഇത് വായിച്ച ഉടൻ അലൻ്റെ സഹോദരൻ പൊലീസിനെ വിവരമറിയിച്ചതാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്.
ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ എന്തെങ്കിലും ചെയ്യുമെന്ന് അലൻ നിരന്തരം പറയാറുണ്ടായിരുന്നുവെന്ന് ഇയാളുടെ സഹോദരി മൊഴി നൽകി. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.
Trump was the target; Washington shooting suspect reveals















