
വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് മൂന്ന് പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ ഫസ്റ്റ് അംബേഡ്മെന്റ് സംഘടനകളും മാധ്യമപ്രവർത്തകരും രംഗത്ത്. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമ സ്ഥാപനങ്ങൾ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും കോടതിയിൽ ഇവർക്ക് വിജയം കാണാൻ കഴിയുമെന്നുമാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ട്രംപിന്റെ ഭരണകൂടത്തിന്റെ ഭാഗമായ യുഎൻ അംബാസഡർ മൈക്ക് വാൾട്ട്സ് ഈ തീരുമാനത്തെ പരസ്യമായി ന്യായീകരിച്ച് രംഗത്തെത്തി.
ഞായറാഴ്ച സിഎൻഎൻ-ന്റെ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പരിപാടിയിൽ സംസാരിക്കവെയാണ് മൈക്ക് വാൾട്ട്സ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകർ സദുദ്ദേശ്യത്തോടെയല്ല പെരുമാറുന്നതെന്ന് തോന്നിയാൽ സർക്കാർ കേന്ദ്രങ്ങളിൽ അവരെ നിയന്ത്രിക്കാൻ പ്രസിഡന്റിന് പൂർണ്ണ അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1965 ലെ സുപ്രീം കോടതി വിധിയെ ഉദ്ധരിച്ചുകൊണ്ട് സംസാരിച്ച അദ്ദേഹം, സംസാരിക്കാനും പ്രസിദ്ധീകരിക്കാനുമുള്ള അവകാശം വിവരങ്ങൾ ശേഖരിക്കാനുള്ള അനിയന്ത്രിതമായ അവകാശം നൽകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എൽ വാറൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു.
എന്നാൽ ഈ വിഷയം ‘വ്യക്തിപരമായ അഭിപ്രായ പക്ഷപാതം’ എന്ന ഫസ്റ്റ് അംബേഡ്മെന്റ് നിയമ ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. തനിക്കെതിരെ നെഗറ്റീവ് വാർത്തകൾ നൽകുന്നു എന്ന് ആരോചിച്ചാണ് ട്രംപ് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വാർത്തകൾ എഴുതാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ജനങ്ങളുടെ വീടായ വൈറ്റ് ഹൗസിലേക്ക് അവരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നുമാണ് ട്രംപ് വെള്ളിയാഴ്ച ഓവൽ ഓഫീസിൽ വെച്ച് വ്യക്തമാക്കിയത്.
പതിറ്റാണ്ടുകളായി വൈറ്റ് ഹൗസ് മൈതാനത്തേക്ക് വിവിധ മാധ്യമപ്രവർത്തകർക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടെങ്കിലും ട്രംപിന്റെ ഈ പുതിയ നിയന്ത്രണങ്ങൾ അഭൂതപൂർവ്വമാണ്. ഏത് മാധ്യമപ്രവർത്തകരാണ് ജോലി ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ സർക്കാരിന് അവകാശമില്ലെന്ന് നാഷണൽ പ്രസ് ക്ലബ് പ്രസിഡന്റ് മാർക്ക് ഷോഫ് ജൂനിയർ വ്യക്തമാക്കി. പൊതുവായി മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന വൈറ്റ് ഹൗസിന്, ട്രംപ് ചൂണ്ടിക്കാണിച്ച കാരണങ്ങളുടെ പേരിൽ ചിലരെ മാത്രം ഒഴിവാക്കാൻ കഴിയില്ലെന്നാണ് കോടതികളുടെ മുൻകാല വിധികൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം അസോസിയേറ്റഡ് പ്രസ്സിന് ഏർപ്പെടുത്തിയ വിലക്ക് സംബന്ധിച്ച കേസിൽ, വൈറ്റ് ഹൗസ് പൊതുവായി മാധ്യമങ്ങൾക്ക് അനുമതി നൽകുമ്പോൾ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ കഴിയില്ലെന്ന് വാഷിംഗ്ടണിലെ ട്രംപ് നിയമിച്ച ജഡ്ജി വ്യക്തമാക്കിയിരുന്നു.















