
വാഷിംഗ്ടൺ: ഇറാനുമായുള്ള നിലവിലെ സംഘർഷത്തിൽ നിർണ്ണായക തീരുമാനമെടുക്കുന്ന ഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളിൽ വളരെ പ്രധാനപ്പെട്ട സംഭവവികാസങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിവിധ മാർഗ്ഗങ്ങളെക്കുറിച്ചാണ് താൻ ആലോചിക്കുന്നതെന്ന് ട്രംപ് ഫോക്സ് ന്യൂസ് മാധ്യമപ്രവർത്തകൻ ട്രേ യീങ്സ്റ്റിനോട് പറഞ്ഞു.
ഇറാനെ പൂർണ്ണമായി തകർക്കുക, സാമ്പത്തികമായി തളരാൻ അനുവദിക്കുക, അല്ലെങ്കിൽ ഒരു കരാറിലെത്തുക തുടങ്ങിയ തിരഞ്ഞെടുപ്പുകളാണ് തന്റെ മുന്നിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. “രാജ്യം മുഴുവൻ എപ്പോഴാണ് തകർക്കേണ്ടി വരിക എന്നാണ് എന്റെ ചോദ്യം. അവർ പെരുമാറ്റരീതി മാറ്റുന്നതാണ് നല്ലത്,” ട്രംപ് മുന്നറിയിപ്പ് നൽകി.
ഈ ആഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തുന്ന ഇറാനിയൻ പ്രസിഡന്റ് മസൗദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച നടത്തുന്നതിന് താൻ എതിരല്ലെന്നും ട്രംപ് സൂചിപ്പിച്ചു. ഇറാൻ ഭരണകൂടത്തെ ഉന്മൂലനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വലിയൊരു തീരുമാനത്തിന് മുന്നിലാണ് താനെന്ന് കഴിഞ്ഞ വ്യാഴാഴ്ച ആക്സിയസിന് നൽകിയ അഭിമുഖത്തിലും ട്രംപ് വ്യക്തമാക്കിയിരുന്നു.














