
വാഷിംഗ്ടൺ: വാഷിംഗ്ടണിൽ നിർമ്മിക്കാൻ നിശ്ചയിച്ചിരുന്ന കൂറ്റൻ വിജയകമാനം അത്യാധുനിക സൗകര്യങ്ങളുള്ള ഒരു സൈനിക സമുച്ചയമാക്കി മാറ്റാൻ തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. സ്നൈപ്പറുകളും ഡ്രോണുകളും സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളോടെയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യുഎസ് സൈന്യത്തിന്റെ ശക്തമായ അഭ്യർത്ഥനയെത്തുടർന്നും ദേശീയ സുരക്ഷ മുൻനിർത്തിയുമാണ് ഈ മാറ്റമെന്ന് ട്രംപ് പറഞ്ഞു.
ആർലിംഗ്ടൺ നാഷണൽ സെമിത്തേരിക്ക് സമീപമുള്ള ട്രാഫിക് സർക്കിളിലാണ് ഈ നിർമ്മാണം വരുന്നത്. 250 അടി ഉയരമുള്ള ഈ കമാനത്തിന്റെ നിർമ്മാണം ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഗ്രാനൈറ്റിൽ തീർത്ത് മുകളിൽ മൂന്ന് സ്വർണ്ണ പ്രതിമകളും നിരീക്ഷണ സംവിധാനങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു ഈ പദ്ധതി. എന്നാൽ ഈ കമാനത്തിൽ മേൽക്കൂരയിലും പ്ലാസ പ്രദേശങ്ങളിലും വലിയ തോതിൽ ഡ്രോണുകളും സ്നൈപ്പറുകളെയും വിന്യസിക്കുമെന്നും സ്നിപ്പർ വെടിക്കോപ്പുകൾ സൂക്ഷിക്കുമെന്നും ട്രംപ് ഞായറാഴ്ച അറിയിച്ചു.
ലോകത്ത് ഇതുപോലൊരു സൗകര്യം വേറെ ഉണ്ടാകില്ലെന്നും ലോകത്തെ പ്രധാനപ്പെട്ട 59 നഗരങ്ങളിലും തലസ്ഥാനങ്ങളിലും വാഷിംഗ്ടണിൽ മാത്രമാണ് ഇതുവരെ വിജയകമാനം ഇല്ലാതിരുന്നതെന്നും എന്നാൽ ഇനി മുതൽ അത് ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് തലസ്ഥാനത്ത് ഈ നിർമ്മിതി കൊണ്ടുവരുന്നത്. എന്നാൽ ഇതിന്റെ ഉയരം വാഷിംഗ്ടണിലെ മറ്റ് പ്രധാന സ്മാരകങ്ങളും ആർലിംഗ്ടൺ സെമിത്തേരിയും തമ്മിലുള്ള കാഴ്ച മറയ്ക്കുമെന്ന ആശങ്കയും, വാഷിംഗ്ടൺ റീഗൻ നാഷണൽ എയർപോർട്ടിന് സമീപമാണെന്നുള്ള കാര്യവും മുൻനിർത്തി വലിയ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുന്നുണ്ട്.











