
ഫ്ലോറിഡ: അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയിലെ രണ്ട് ഡോക്ടറൽ വിദ്യാർത്ഥികളെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. ഏപ്രിൽ 16 മുതൽ കാണാതായ ബംഗ്ലാദേശി സ്വദേശികളായ സാമിൽ ലിമോൺ, നഹീദ ബ്രിസ്റ്റി (ഇരുവർക്കും 27 വയസ്സ്) എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഏപ്രിൽ 16-ന് രാവിലെയാണ് ഇരുവരെയും അവസാനമായി കണ്ടത്. സാമിൽ ലിമോണിനെ രാവിലെ 9 മണിയോടെ ടാമ്പയിലെ താമസസ്ഥലത്തും, നഹീദയെ ഒരു മണിക്കൂറിന് ശേഷം യൂണിവേഴ്സിറ്റി ക്യാമ്പസിലുമാണ് കണ്ടത്. കാണാതായത് മുതൽ ഇവരുടെ രണ്ട് പേരുടെയും മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നില്ല. ജിയോഗ്രഫി വിഭാഗത്തിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥിയാണ് സാമിൽ. നഹീദ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർത്ഥിനിയാണ്.
ഇരുവരും ഉത്തരവാദിത്തമുള്ള വിദ്യാർത്ഥികളാണെന്നും ക്ലാസുകൾ മുടക്കാറില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. വേനൽക്കാല അവധിക്ക് നാട്ടിലേക്ക് പോകാനായി ഇരുവരും നേരത്തെ തന്നെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. അതിനാൽ തന്നെ ഈ തിരോധാനം വിശ്വസിക്കാനാകുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
ഹിൽസ്‌ബറോ കൗണ്ടി ഷെരീഫ് ഓഫീസും യൂണിവേഴ്സിറ്റി പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിൽ സഹായിക്കാൻ എഫ്ബിഐയോട് ആവശ്യപ്പെട്ടതായി ബംഗ്ലാദേശി എംബസി അറിയിച്ചു. നിലവിൽ ഇവർ എമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിൽ ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ പൊലീസ് ഡിപ്പാർട്ട്മെന്റിനെ (813-974-2628) അറിയിക്കുക.
Two Bangladeshi research students missing in US for a week: Police intensify investigation















