ഹോർമുസ് തുറക്കാൻ സഖ്യസേന ഒരുങ്ങുന്നു; ലണ്ടനിൽ വൻ സൈനിക ചർച്ച, ‘പ്രായോഗിക സൈനിക നീക്കം’ വേണമെന്ന് ബ്രിട്ടനും ഫ്രാൻസും

പാരീസ്: ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധിയിലാക്കി അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി സംയുക്ത സൈനിക നീക്കത്തിന് ബ്രിട്ടനും ഫ്രാൻസും ആഹ്വാനം ചെയ്തു. ലണ്ടനിൽ നടന്നുവരുന്ന അന്താരാഷ്ട്ര സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കേവലം നയതന്ത്ര ചർച്ചകൾ കൊണ്ട് മാത്രം കാര്യമില്ലെന്നും, കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കാൻ ശക്തമായ ‘പ്രായോഗിക സൈനിക ഓപ്ഷനുകൾ’ ആവശ്യമാണെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയും ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിൻ വോട്രിനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.ലണ്ടനിലെ നോർത്ത് വുഡിലുള്ള യുകെ പെർമനന്റ് ജോയിന്റ് ഹെഡ്ക്വാർട്ടേഴ്സിൽ രണ്ട് ദിവസമായി നടക്കുന്ന ഈ സമ്മേളനത്തിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈനിക ആസൂത്രകർ പങ്കെടുത്തു.

നേതാക്കൾക്കിടയിലുള്ള നയതന്ത്ര ധാരണകളെ പ്രായോഗികമായ സൈനിക പദ്ധതികളാക്കി മാറ്റുകയാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം. സുസ്ഥിരമായ ഒരു വെടിനിർത്തൽ കരാർ ഉണ്ടായ ഉടൻ തന്നെ ഈ സൈനിക പദ്ധതികൾ നടപ്പിലാക്കാനാണ് സഖ്യകക്ഷികളുടെ തീരുമാനം. കടലിടുക്ക് തുറക്കുന്നത് വഴി ലോക സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്ന് ഇരുനേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.

പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായ രാജ്യങ്ങൾക്ക് ബ്രിട്ടനും ഫ്രാൻസും നന്ദി അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ ആവശ്യമായ കപ്പലുകളെയും സൈനിക സംവിധാനങ്ങളെയും വിന്യസിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. സഖ്യരാജ്യങ്ങളുടെ ശക്തമായ പ്രതിബദ്ധതയും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നും യോഗം വിലയിരുത്തി. ഇറാന്റെ ഉപരോധത്തിനും ഭീഷണികൾക്കും ഇടയിൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കപ്പലുകൾക്ക് വഴിയൊരുക്കാൻ സൈനികമായി തന്നെ നീങ്ങാനാണ് പാശ്ചാത്യ രാജ്യങ്ങളുടെ നീക്കം.

More Stories from this section

family-dental
witywide