യുകെയിലെ ചെറുകിട ഊർജ്ജ നിലയം സൈബർ ആക്രമണത്തിൽ തകർന്നു; ഇറാന് പങ്കെന്ന് റിപ്പോർട്ട്, ജാഗ്രത ശക്തമാക്കി ബ്രിട്ടൻ

ലണ്ടൻ: ബ്രിട്ടനിലെ ഒരു ചെറുകിട ഊർജ്ജ ഉൽപ്പാദന നിലയത്തിന് നേരെ ഇറാൻ ഭരണകൂടവുമായി ബന്ധമുള്ള ഹാക്കർമാർ സൈബർ ആക്രമണം നടത്തിയതായി ദി സൺഡേ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് കഴിഞ്ഞ മാസം ഈ നിലയത്തിന്റെ പ്രവർത്തനം നാല് ദിവസത്തേക്ക് പൂർണ്ണമായി നിർത്തിവെക്കേണ്ടി വന്നതായി യുകെ സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

സുരക്ഷാ കാരണങ്ങളാൽ ആക്രമണത്തിന് ഇരയായ നിലയത്തിന്റെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. തുടർന്ന് രാജ്യത്തെ ഊർജ്ജ വിതരണ കമ്പനികൾക്ക് യുകെ എനർജി സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. മുൻകരുതൽ പാലിക്കാനും സൈബർ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാനും ഊർജ്ജ മേഖലയിലെ മുൻനിര കമ്പനികളുടെ മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ആക്രമണം നടന്നത് വളരെ ചെറിയൊരു ജനറേറ്ററിന് നേരെയാണെന്നും അത് ദേശീയ പവർ ഗ്രിഡിന്റെ പ്രവർത്തനത്തെയോ പൊതു ഊർജ്ജ വിതരണത്തെയോ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്നും യുകെ സർക്കാർ വക്താവ് വ്യക്തമാക്കി.

യുകെയുടെ ഊർജ്ജ ശൃംഖല പൂർണ്ണമായും സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചെങ്കിലും, ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ യുഎസിന് അനുമതി നൽകിയതിന് പിന്നാലെ നിർണായക ഭൗതിക സൗകര്യങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം നീക്കങ്ങൾ വലിയ ആശങ്ക ഉയർത്തുന്നുണ്ട്. മുൻപ് തുർക്കി, ഇസ്രായേൽ, യുഎസ് എന്നിവിടങ്ങളിലെ ഊർജ്ജ-കുടിവെള്ള ശൃംഖലകൾക്ക് നേരെയും ഇറാനിയൻ ഹാക്കർമാർ സമാനമായ ആക്രമണങ്ങൾ നടത്തിയിട്ടുള്ളതായി അന്താരാഷ്ട്ര ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു.

More Stories from this section

family-dental
witywide