
ലണ്ടൻ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റ മേഖലകളുമായി ബന്ധമുള്ള കുറഞ്ഞത് 17 കമ്പനികൾക്ക് യുകെ പൊതുമേഖലയിൽ 210 കോടി പൗണ്ടിന്റെ ($2.85 ബില്യൺ) കരാറുകളുണ്ടെന്ന് അൽ ജസീറയുടെ അന്വേഷണ റിപ്പോർട്ട്. അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള വ്യാപാരം നിരോധിക്കണമെന്ന് ഭരണകക്ഷിയായ ലെബർ പാർട്ടിയിലെ 140-ലധികം എം.പിമാർ യുകെ പ്രധാനമന്ത്രി ആൻഡി ബേൺഹാമിനോട് ആവശ്യപ്പെടുന്നതിനിടയിലാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.
ഐക്യരാഷ്ട്രസഭയുടെ കറുത്ത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്കും അവയുടെ ഉടമസ്ഥതയിലുള്ള ഉപകമ്പനികൾക്കുമാണ് റോഡ് അറ്റകുറ്റപ്പണി, ഗതാഗതം, എമർജൻസി സർവീസുകൾ, ഡ്രൈവിംഗ് ലൈസൻസിംഗ് തുടങ്ങിയ മേഖലകളിൽ കരാറുകൾ ലഭിച്ചിരിക്കുന്നത്. യുകെയിലെ സംഭരണ രേഖകളും കമ്പനി ഫയലിംഗുകളും പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
അനധികൃത കുടിയേറ്റങ്ങൾക്ക് സഹായം നൽകുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് കരാറുകൾ നൽകുന്നത് തുടരുന്നതിലൂടെ യുകെ തങ്ങളുടെ അന്താരാഷ്ട്ര ബാധ്യതകളുടെ ലംഘനം നടത്തുകയാണെന്നതിന് വ്യക്തമായ തെളിവുകൾ വർദ്ധിച്ചുവരികയാണെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ അന്താരാഷ്ട്ര നിയമ പ്രൊഫസറായ സ്റ്റീഫൻ ഹംഫ്രീസ് ചൂണ്ടിക്കാട്ടി.















