
വാഷിംഗ്ടൺ: ഹോർമുസ് നീരിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയുടെ കൈകളിലാണെന്നും, സൈനികർക്ക് വേതനം നൽകാൻ പോലും കഴിയാത്തവിധം ഇറാന്റെ സാമ്പത്തിക വ്യവസ്ഥ തകർന്നെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലെ സാഹചര്യത്തിൽ ഇറാനുമായി യാതൊരുവിധ നയതന്ത്ര ചർച്ചകൾക്കും താത്പര്യമില്ലെന്നാണ് വൈറ്റ് ഹൗസ് ഔദ്യോഗികമായി വ്യക്തമാക്കുന്നത്. ഇറാനെ സാമ്പത്തികമായി പൂർണ്ണമായി ശ്വാസം മുട്ടിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ഉപരോധ തന്ത്രവുമായി മുന്നോട്ട് പോകാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
എന്നാൽ, യുദ്ധം ആറുമാസം പിന്നിടുമ്പോഴും യു.എസ് പ്രസിഡന്റിന് മുന്നിലെ വഴികളൊക്കെ അടയുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നേരിട്ടുള്ള സൈനിക ആക്രമണങ്ങൾ, കടുത്ത സാമ്പത്തിക ഉപരോധങ്ങൾ, രാജ്യത്തിനുള്ളിൽ ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങളും ഭിന്നതകളും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി അമേരിക്ക പ്രയോഗിച്ച തന്ത്രങ്ങളെയെല്ലാം അതിജീവിച്ച് നിൽക്കാൻ ഇറാന് സാധിച്ചിട്ടുണ്ട്. താൻ അധികാരത്തിലെത്തിയാൽ അമേരിക്കയെ വിദേശ യുദ്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്ത ട്രംപിന്, ആറുമാസമായി തുടരുന്ന ഈ വിദേശ അധിനിവേശം ഇപ്പോൾ വലിയ രാഷ്ട്രീയ തിരിച്ചടിയാവുകയാണ്.















