റഷ്യൻ ആക്രമണം കടുത്തു; വ്യോമപ്രതിരോധ സംവിധാനങ്ങൾക്കായി നാറ്റോയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ യുക്രെയ്ൻ

അങ്കാറ: യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ, അടിയന്തിരമായി വ്യോമപ്രതിരോധ സംവിധാനങ്ങൾ ലഭ്യമാക്കണമെന്ന് നാറ്റോ സഖ്യകക്ഷികളോട് ആവശ്യപ്പെടാൻ യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി. ടർക്കിയിലെ അങ്കാറയിൽ നടക്കുന്ന നിർണായക നാറ്റോ ഉച്ചകോടി ഇതിനായി യുക്രെയ്ൻ ഉപയോഗപ്പെടുത്തും.

ഒരു ആഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ്യൻ മിസൈലുകൾ പതിച്ചത്. ജനവാസ മേഖലകളിലുണ്ടായ സ്ഫോടനങ്ങളിൽ 50-ലധികം സിവിലിയന്മാർ കൊല്ലപ്പെട്ടത് യുക്രെയ്നെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യോമപ്രതിരോധം ശക്തമാക്കാനുള്ള യുക്രെയ്ന്റെ നീക്കം.

ട്രംപുമായി നിർണായക കൂടിക്കാഴ്ച

ഉച്ചകോടിക്കിടെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തും. റഷ്യയുടെ നിലവിലെ ക്രൂരമായ ആക്രമണങ്ങൾ അവരുടെ ശക്തിയെയല്ല, മറിച്ച് ബലഹീനതയെയാണ് കാണിക്കുന്നതെന്ന് ട്രംപിനെ ബോധ്യപ്പെടുത്താൻ യുക്രെയ്ൻ ശ്രമിക്കും. അന്തസ്സുള്ള ഒരു സമാധാന ചർച്ചയ്ക്കായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിന് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തണമെന്നും സെലൻസ്കി ആവശ്യപ്പെടും. എന്നാൽ, ഈ ആഴ്ച പുടിനുമായി ട്രംപ് 90 മിനിറ്റോളം ഫോണിൽ സംസാരിച്ചത് യുക്രെയ്ൻ ക്യാമ്പിൽ ആശങ്കയുണർത്തുന്നുണ്ട്.

അതേസമയം, റഷ്യൻ അതിർത്തിക്കുള്ളിലേക്ക് യുക്രെയ്ൻ നടത്തുന്ന ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ മോസ്കോയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് യുക്രെയ്ൻ ഡ്രോണുകൾ തൊടുക്കുന്നത്. ഇതേതുടർന്ന് റഷ്യയിലെ പല നഗരങ്ങളിലും കടുത്ത ഇന്ധനക്ഷാമവും വൈദ്യുതി തടസ്സവും നേരിടുന്നതായാണ് റിപ്പോർട്ടുകൾ. പെട്രോൾ അടിക്കാനായി റഷ്യൻ ജനത മണിക്കൂറുകളോളം വരിനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിൽ യുക്രെയ്ൻ തൊടുത്ത 430 ഡ്രോണുകളിൽ ഭൂരിഭാഗവും തടഞ്ഞതായി മോസ്കോ മേയർ സെർജി സൊബയാനിൻ അവകാശപ്പെട്ടെങ്കിലും റഷ്യയുടെ പ്രതിരോധ മേഖലയിലെ പോരായ്മകൾ ഈ ആക്രമണങ്ങൾ തുറന്നുകാട്ടുന്നു. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 2,500 കിലോമീറ്റർ അകലെയുള്ള സൈബീരിയയിലെ ഒംസ്കിലുള്ള എണ്ണശുദ്ധീകരണ ശാലയിൽ വരെ യുക്രെയ്ൻ ഡ്രോണുകൾ പതിച്ചത് റഷ്യൻ വ്യോമപ്രതിരോധം എത്രത്തോളം പരാജയമാണെന്നതിൻ്റെ തെളിവാണ്.

റഷ്യയുടെ അതിവേഗ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ നിലവിൽ യുക്രെയ്ന് സാധിക്കുന്നില്ല. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ഒരൊറ്റ ബാലിസ്റ്റിക് മിസൈൽ പോലും തടയാൻ യുക്രെയ്ൻ വ്യോമസേനയ്ക്ക് കഴിഞ്ഞിരുന്നില്ല. മണിക്കൂറിൽ അയ്യായിരത്തിലധികം കിലോമീറ്റർ വേഗതയിൽ വരുന്ന ഇവയെ തടയാൻ യുഎസ് നിർമ്മിത പേട്രിയറ്റ് മിസൈലുകൾ ആവശ്യമാണെന്ന് സെലൻസ്കി പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ വെയർഹൗസുകളിൽ പേട്രിയറ്റ് മിസൈലുകൾ സൂക്ഷിച്ചുവെക്കാതെ യുക്രെയ്ന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഠിനമായ മറ്റൊരു ശീതകാലം എത്തുന്നതിന് മുൻപ്, ശക്തിയിലൂടെയോ നയതന്ത്രത്തിലൂടെയോ യുദ്ധം അവസാനിപ്പിക്കാനാണ് യുക്രെയ്ൻ ലക്ഷ്യമിടുന്നത്. ഇതിനായി നാറ്റോ രാജ്യങ്ങളുടെ പൂർണ്ണ പിന്തുണയാണ് സെലൻസ്കി പ്രതീക്ഷിക്കുന്നത്.

Ukraine to pressure NATO for air defense systems

More Stories from this section

family-dental
witywide