
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ഭണ്ടി ഭഗീരത് സായിയെ (25) പോക്സോ കേസിൽ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പതിനേഴുകാരിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തെലങ്കാന ഹൈക്കോടതി തള്ളിയതിന് പിന്നാലെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം പ്രതിയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതിയെ പിടികൂടിയതുമായി ബന്ധപ്പെട്ട് പോലീസും കേന്ദ്രമന്ത്രിയും രണ്ട് വ്യത്യസ്ത വാദങ്ങളാണ് ഉയർത്തുന്നത്. തന്റെ മകൻ അഭിഭാഷകർക്കൊപ്പം പെറ്റ് ബഷീറാബാദ് പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ കീഴടങ്ങുകയായിരുന്നു എന്നാണ് ബണ്ടി സഞ്ജയ് കുമാർ പ്രസ്താവനയിലൂടെ അവകാശപ്പെട്ടത്. എന്നാൽ കേന്ദ്രമന്ത്രിയുടെ ഈ വാദം സൈബരാബാദ് പോലീസ് കമ്മീഷണർ ഡോ. എം. രമേഷ് പാടെ നിഷേധിച്ചു. കീഴടങ്ങൽ നാടകമല്ല നടന്നതെന്നും പ്രതിയെ ഹൈദരാബാദിന് പുറത്തുനിന്നാണ് പോലീസ് സംഘം ഔദ്യോഗികമായി പിടികൂടിയതെന്നും കമ്മീഷണർ വ്യക്തമാക്കി.
മകന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാർ രംഗത്തെത്തി. മകനായാലും സാധാരണക്കാരനായാലും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് മകൻ വ്യക്തമാക്കിയതെന്നും, പരാതി ഉയർന്നതിന് പിന്നാലെ തന്നെ മകനെ പോലീസിന് മുൻപാകെ ഹാജരാക്കാൻ ആലോചിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. എങ്കിലും എല്ലാവരും രാജ്യത്തെ നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Union Minister Bandi Sanjay Kumar’s son arrested in POCSO case; dispute over surrender claims













