യുഎസ് കനത്ത പ്രതിസന്ധിയിൽ, എംബസികളിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ സാധ്യത, ദീർഘകാല പ്രവർത്തനം തുടരാൻ നീക്കം

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനമില്ലാതെ നീളുന്ന സാഹചര്യത്തിൽ, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ എംബസികളിൽ കുറഞ്ഞ ജീവനക്കാരെ മാത്രം നിലനിർത്തി പ്രവർത്തനം മുൻപോട്ടു കൊണ്ടുപോകാനുള്ള പ്രത്യേക പദ്ധതികൾ തയ്യാറാക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശം നൽകി. സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ വൈകുമെന്ന വിലയിരുത്തലിനെ തുടർന്ന്, നിലവിൽ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയ നയതന്ത്ര ഉദ്യോഗസ്ഥർക്ക് തങ്ങളുടെ താൽക്കാലിക ചുമതലകൾ അവസാനിപ്പിക്കാനുള്ള അനുമതി നൽകിത്തുടങ്ങിയതായും വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

നിലവിൽ പരിമിതമായ ജീവനക്കാരുമായി പ്രവർത്തിക്കുന്ന എല്ലാ എംബസികളിലും ഈ പുതിയ സംവിധാനം നടപ്പിലാക്കുമോ എന്ന് വ്യക്തമല്ലെങ്കിലും പദ്ധതികളുടെ അന്തിമരൂപരേഖ തയ്യാറായിവരികയാണ്. മേഖലയിൽ സമീപഭാവിയിലൊന്നും പൂർണ്ണ തോതിലുള്ള സേവനം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വിലയിരുത്തലാണ് ഈ തീരുമാനത്തിന് പിന്നിൽ.

ആഭ്യന്തര ചർച്ചകളെക്കുറിച്ചോ സുരക്ഷാ സന്നദ്ധതാ പദ്ധതികളെക്കുറിച്ചോ പരസ്യമായി സംസാരിക്കാറില്ലെന്ന് വിഷയത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പ്രതികരിച്ചു. എങ്കിലും പ്രാദേശിക സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തി സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ജീവനക്കാരുടെ എണ്ണത്തിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് വക്താവ് വ്യക്തമാക്കി. അടിയന്തര പ്രാധാന്യമില്ലാത്ത ജീവനക്കാരോടും അവരുടെ കുടുംബങ്ങളോടും ഫെബ്രുവരി അവസാന വാരത്തോടെ പ്രദേശം വിടാൻ യുഎസ് നിർദ്ദേശിച്ചിരുന്നു. പുതിയ നീക്കം മാസങ്ങളായി അനിശ്ചിതത്വത്തിൽ കഴിയുന്ന യുഎസ് നയതന്ത്രജ്ഞർക്ക് കൂടുതൽ വ്യക്തത നൽകും.

More Stories from this section

family-dental
witywide