ഇറാനിൽ അമേരിക്ക ആക്രമണം തുടർന്നാൽ ഗൾഫ് മേഖലയിലെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും തകർക്കുമെന്ന് ഇറാന്റെ ഖതം അൽ-അൻബിയയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം സോൾഫാഗരിയുടെ മുന്നറിയിപ്പ് . ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ഇടപെടൽ അനുവദിക്കില്ലെന്നും സോൾഫാഗരി പറഞ്ഞു.
അതേസമയം, ഇറാൻ പുതിയ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രമിനിയ വ്യക്തമാക്കി. അമേരിക്ക ഇറാന്റെ സൈന്യത്തെ ആക്രമിച്ച് തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാൻ ശ്രമിക്കുകയാണെന്ന് ഇറാൻ ആരോപണമുയർത്തിയിരുന്നു.
ഈ നിലയിലാണ് അമേരിക്കയുടെ നീക്കമെങ്കിൽ ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ആക്രമണത്തിൽ തെക്കൻ ഇറാനിൽ 30 സാധാരണക്കാരും ഏഴ് സൈനികരും കൊല്ലപ്പെട്ടതോടെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുകയാണ്.












