H-1B വിസ ഫീസ് യുഎസ് ഒരു ലക്ഷം ഡോളറിന് മുകളിലേക്ക് ഉയർത്തുന്നു; നടപടി സ്ഥിരമാക്കാനും നീക്കം, ഇന്ത്യക്കാർക്ക് തിരിച്ചടിയായേക്കും

വാഷിങ്ടൺ: വിദഗ്ധരായ വിദേശ തൊഴിലാളികൾക്കുള്ള പുതിയ H-1B വിസകൾക്ക് ഒരു ലക്ഷം ഡോളറിന് മുകളിൽ ഫീസ് ഈടാക്കാനുള്ള നടപടി സ്ഥിരമാക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണകൂടം നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് പുതിയ ചട്ടത്തിന്റെ കരട് ഭരണകൂടം പുറത്തിറക്കി.

യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പായ DHS നിർദേശിച്ച ഫീസ് 1,03,265 ഡോളറാണ്. തിങ്കളാഴ്ച ഇത് ഫെഡറൽ രജിസ്റ്ററിൽ ഓൺലൈനായി പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ 30 ദിവസത്തെ പൊതുജനാഭിപ്രായ ശേഖരണ നടപടിക്ക് തുടക്കമാകും. ഈ വർഷം അവസാനത്തോടെ ചട്ടം ഔദ്യോഗികമായി നിലവിൽ വരാൻ സാധ്യതയുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള നടപടികൾ യുഎസ് DHS ആരംഭിച്ചതായി ആഗോള ഇമിഗ്രേഷൻ സേവന സ്ഥാപനമായ Fragomen കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇത് നടപ്പായാൽ H-1B, OPT പദ്ധതികളിൽ പുതിയ ഫീസുകൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. വിദഗ്ധ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന താൽക്കാലിക, തൊഴിലുടമ സ്പോൺസർ ചെയ്യുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H-1B. അതേസമയം, F-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്ക് 12 മാസത്തേക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണ് OPT (Optional Practical Training).

അമേരിക്കയിൽ H-1B വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പുതിയ ഫീസ് കാര്യമായി ബാധിച്ചേക്കും. H-1B വിസ ലഭിക്കുന്നവരിൽ ചരിത്രപരമായി വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. അതിനാൽ വിസാ പദ്ധതിയിലെ മാറ്റങ്ങൾ ഇന്ത്യൻ പ്രൊഫഷണലുകളെയും അവരെ നിയമിക്കുന്ന കമ്പനികളെയും കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (USCIS) കണക്കുകൾ പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ പുതിയതും നിലവിലുള്ളതുമായ തൊഴിൽ ഉൾപ്പെടെ 3,99,402 H-1B അപേക്ഷകൾ അംഗീകരിച്ചു.

അംഗീകരിച്ച H-1B ഗുണഭോക്താക്കളിൽ 71 ശതമാനവും ഇന്ത്യയിൽ ജനിച്ചവരാണെന്ന് USCIS കണക്കുകൾ വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ ഉയർന്ന നിരക്കാണ്.കഴിഞ്ഞ വർഷമാണ് ട്രംപ് ഭരണകൂടം ആദ്യമായി ഒരു ലക്ഷം ഡോളറിന് മുകളിലുള്ള ഫീസ് ഏർപ്പെടുത്തിയത്. എന്നാൽ കോടതികൾ പിന്നീട് ഇത് തടഞ്ഞു. താൽക്കാലിക പ്രസിഡൻഷ്യൽ ഉത്തരവിലൂടെയാണ് അന്ന് ഫീസ് ഏർപ്പെടുത്തിയത്. സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിൽ വ്യാപകമായി ആശ്രയിക്കുന്ന H-1B വിസകളുടെ ചെലവ് ഇതോടെ വൻതോതിൽ ഉയർന്നിരുന്നു.

ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജൂണിൽ ഒരു ഫെഡറൽ ജഡ്ജി ഉത്തരവ് പുറപ്പെടുവിക്കുകയും ട്രംപ് ഭരണകൂടത്തെ ഫീസ് ഈടാക്കുന്നതിൽ നിന്ന് തടയുകയും ചെയ്തു.കഴിഞ്ഞ ആഴ്ച വെള്ളിയാഴ്ചയും ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുണ്ടായി. പുതിയ H-1B വിസകൾക്ക് 1,00,000 ഡോളർ ഫീസ് ഈടാക്കുന്നത് തടഞ്ഞ ജഡ്ജിയുടെ ഉത്തരവ് മരവിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യം ബോസ്റ്റൺ ആസ്ഥാനമായ 1st US Circuit Court of Appeals തള്ളി.

കോൺഗ്രസ് അനുമതി നൽകാത്ത നിയമവിരുദ്ധ നികുതിയാണ് ഫീസെന്ന് ചൂണ്ടിക്കാട്ടി ജൂൺ 8ന് കീഴ്ക്കോടതി ജഡ്ജി ഫീസ് റദ്ദാക്കിയിരുന്നു. ആ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് അപ്പീൽ കോടതി നിരസിച്ചത്.അതേസമയം, ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ ട്രംപിന്റെ താൽക്കാലിക ഉത്തരവിന്റെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കും. ഉത്തരവ് പുറപ്പെടുവിച്ച് ഒരു വർഷം പൂർത്തിയാകുന്നതോടെയാണ് കാലാവധി അവസാനിക്കുക.

നിലവിലെ H-1B പദ്ധതിപ്രകാരം പ്രതിവർഷം 65,000 വിസകൾ അനുവദിക്കുന്നുണ്ട്. കൂടാതെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി 20,000 വിസകൾ കൂടി ലഭ്യമാണ്. മൂന്ന് മുതൽ ആറ് വർഷം വരെയുള്ള കാലയളവിലേക്കാണ് H-1B വിസകൾ സാധാരണയായി അനുവദിക്കുന്നത്.

US plans to hike H-1B visa fee over $100,000, moves to make it permanent; Indians may face impact

More Stories from this section

family-dental
witywide