
വാഷിംഗ്ടൺ: ഒമാനെതിരെ കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണിക്ക് പിന്നാലെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒമാൻ്റെ മുതിർന്ന നയതന്ത്രജ്ഞനുമായി കൂടിക്കാഴ്ച നടത്തി. വാഷിംഗ്ടണിൽ വ്യാഴാഴ്ചയായിരുന്നു നിർണായകമായ ഈ കൂടിക്കാഴ്ച.
വാഷിംഗ്ടൺ ഡിസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് ഒമാൻ അംബാസഡർ തലാൽ അൽ റഹ്ബി, മാർക്കോ റൂബിയോയുമായി ചർച്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകാതിരിക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കുമെന്നാണ് വിലയിരുത്തൽ.
മേഖലയിലെ പൊതുവായ വെല്ലുവിളികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തുടർച്ചയായ ഏകോപനത്തിൻ്റെയും സഹകരണത്തിൻ്റെയും പ്രാധാന്യം ചർച്ചയിൽ അടിവരയിട്ടു പറഞ്ഞതായി ഒമാൻ എംബസി ഔദ്യോഗികമായി അറിയിച്ചു. ഒമാനും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള ശക്തമായ സഹകരണത്തെ ഇരുനേതാക്കളും അഭിനന്ദിച്ചതായും എംബസി എക്സിൽ കുറിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനുമായി ഒമാൻ നടത്തുന്ന ചർച്ചകളെ പരാമർശിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച ഡോണൾഡ് ട്രംപ് വിവാദ പരാമർശം നടത്തിയത്. “ചർച്ചകളിൽ ഒമാൻ തടസ്സം സൃഷ്ടിച്ചാൽ ഞങ്ങൾ അവിടെ ബോംബെറിഞ്ഞ് തകർക്കും” എന്നായിരുന്നു ട്രംപിൻ്റെ ഭീഷണി. ഇതേത്തുടർന്ന് കടുത്ത നയതന്ത്ര പ്രതിസന്ധി നിലനിൽക്കെയാണ് ഇപ്പോൾ വിദേശകാര്യ മന്ത്രിതലത്തിലുള്ള കൂടിക്കാഴ്ച നടന്നിരിക്കുന്നത്. അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള ചരിത്രപരമായ പ്രധാന മധ്യസ്ഥനാണ് ഒമാൻ.
US Secretary of State meets Omani diplomat after Trump’s bomb threat















