ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കി അമേരിക്ക; സാഹചര്യം നിയന്ത്രണവിധേയമെന്ന് വൈറ്റ് ഹൗസ്, ഇറാൻ്റെ നേതൃത്വം ദുർബമായതിനാൽ വെടിനിർത്തൽ നീട്ടിയെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമേലുള്ള ഉപരോധം കർശനമായി തുടരുമെന്നും മേഖലയിലെ സാഹചര്യം പൂർണ്ണമായും അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും വൈറ്റ് ഹൗസ്. വെടിനിർത്തൽ ചർച്ചകളെയും സമാധാന നീക്കങ്ങളെയും കുറിച്ചുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിലപാടുകൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് വ്യക്തമാക്കിയത്.

യുദ്ധത്തെത്തുടർന്ന് ഇറാൻ്റെ ഭരണനേതൃത്വം ദുർബലമായ അവസ്ഥയിലാണെന്നും, സംഘർഷം അവസാനിപ്പിക്കാനുള്ള കൃത്യമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാൻ അവർക്ക് കൂടുതൽ സമയം ആവശ്യമാണെന്നുമാണ് ട്രംപിൻ്റെ വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ നീട്ടാൻ തീരുമാനിച്ചത്.

അതേസമയം, ഇറാൻ്റെ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടഞ്ഞുകൊണ്ടുള്ള യുഎസ് ഉപരോധം മാറ്റമില്ലാതെ തുടരും. ഇത് ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനാണെന്ന് ലെവിറ്റ് പറഞ്ഞു. “ഉപരോധത്തിലൂടെ ഞങ്ങൾ ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയെ ശ്വാസം മുട്ടിക്കുകയാണ്. പ്രതിദിനം 500 മില്യൺ ഡോളറിൻ്റെ നഷ്ടമാണ് അവർക്കുണ്ടാകുന്നത്. ഖാർഗ് ഐലൻഡിലെ എണ്ണ സംഭരണികൾ നിറഞ്ഞിരിക്കുകയാണ്, എണ്ണ പുറത്തേക്കോ അകത്തേക്കോ കൊണ്ടുപോകാൻ അവർക്ക് സാധിക്കുന്നില്ല. സ്വന്തം ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും അവർക്ക് കഴിയാത്തവിധം സാമ്പത്തിക സമ്മർദ്ദത്തിലാണ് രാജ്യം,” കരോലിൻ ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം സങ്കീർണ്ണമായ സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ്. എങ്കിലും നിലവിലെ സാഹചര്യത്തിൽ ട്രംപ് സംതൃപ്തനാണെന്നും അമേരിക്കൻ തന്ത്രങ്ങൾ ഫലം കാണുന്നുണ്ടെന്നും വൈറ്റ് ഹൗസ് ആവർത്തിച്ചു.

US tightens economic grip on Iran; White House says situation is under control, Trump says ceasefire extended due to Iran’s weak leadership

More Stories from this section

family-dental
witywide