ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടും എണ്ണക്കപ്പലുകൾ നീക്കി അമേരിക്ക; രഹസ്യ നീക്കത്തിന്റെ വിവരങ്ങൾ പുറത്ത്

വാഷിങ്ടൺ: ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടും വാണിജ്യ എണ്ണക്കപ്പലുകൾക്ക് കടന്നുപോകാൻ അമേരിക്കൻ സൈന്യം രഹസ്യമായി സഹായം നൽകിയതായി റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ ദിവസവും ദശലക്ഷക്കണക്കിന് ബാരൽ എണ്ണ ആഗോള വിപണിയിലെത്തിക്കാൻ ഈ നീക്കത്തിലൂടെ കഴിഞ്ഞതായി ഓക്സിയോസ് റിപ്പോർട്ട് ചെയ്തു. പ്രവർത്തനത്തെക്കുറിച്ച് നേരിട്ട് അറിവുള്ള രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

അമേരിക്കൻ സൈന്യത്തിന്റെ നിർദേശപ്രകാരം ഓരോ രാത്രിയും 15 മുതൽ 20 വരെ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് വിവരം. ഇതുവഴി പ്രതിദിനം ഏകദേശം ഒരു കോടി ബാരൽ എണ്ണ കടന്നുപോകുന്നു. യുദ്ധത്തിന് മുമ്പ് ഹോർമുസ് വഴി കടന്നുപോയിരുന്ന എണ്ണയുടെ പകുതിയോളം വരുമിത്.

യുദ്ധത്തെ തുടർന്ന് ലോകത്തിലെ പ്രധാന ഊർജപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണം താളംതെറ്റിയ സാഹചര്യത്തിലാണ് അമേരിക്കയുടെ രഹസ്യ നീക്കം. എണ്ണയുടെ ഒഴുക്ക് തുടരുന്നത് ആഗോള വിപണിയിലെ വിതരണ സമ്മർദം കുറയ്ക്കാനും ക്രൂഡ് ഓയിൽ വില നിയന്ത്രിക്കാനും സഹായിച്ചതായാണ് വിലയിരുത്തൽ.

എണ്ണയുമായി ഗൾഫിൽ നിന്ന് പുറത്തേക്ക് പോകുന്ന ടാങ്കറുകൾക്ക് സംരക്ഷണം നൽകുന്നതിന് പുറമെ, ഒഴിഞ്ഞ എണ്ണക്കപ്പലുകളെ അറബിക്കടലിൽ നിന്ന് ഹോർമുസ് കടലിടുക്കിലൂടെ ഗൾഫ് തുറമുഖങ്ങളിലെത്തിക്കാനും അമേരിക്കൻ സേന സഹായിക്കുന്നുണ്ട്. ഇവിടെ നിന്ന് എണ്ണ നിറച്ച ശേഷം കപ്പലുകൾ വീണ്ടും പുറത്തേക്ക് സഞ്ചരിക്കും.

ഓരോ രാത്രിയും അകത്തേക്കും പുറത്തേക്കുമുള്ള കപ്പലുകളെ പ്രത്യേക സംഘങ്ങളായി ക്രമീകരിച്ചാണ് കടത്തിവിടുന്നത്. അമേരിക്കൻ സൈന്യത്തിന്റെ നിർദേശപ്രകാരം കപ്പലുകൾ തെക്കൻ പാതയാണ് ഉപയോഗിക്കുന്നത്.

“രണ്ട് മാസമായി ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാത ഞങ്ങളുടെ നിയന്ത്രണത്തിലാണ്. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ചില ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. എന്നാൽ കടലിടുക്ക് നിയന്ത്രിക്കുന്നത് അവരല്ല, ഞങ്ങളാണ്,” വിഷയത്തിൽ നേരിട്ട് അറിവുള്ള അമേരിക്കൻ ഉദ്യോഗസ്ഥൻ ഓക്സിയോസിനോട് പറഞ്ഞു.

ഈ ദൗത്യം ഏകോപിപ്പിക്കുന്ന ടാസ്‌ക് ഫോഴ്‌സ് നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗ് സൈനിക ആസ്ഥാനത്താണ് പ്രവർത്തിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ പങ്കാളികളുമായി ചേർന്ന് ദിവസേന കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകളുടെ പട്ടിക തയ്യാറാക്കുകയും ചെയ്യുന്നു.

ഇറാനിയൻ ഡ്രോണുകളും ക്രൂസ് മിസൈലുകളും നേരിടുന്നതിനായി അമേരിക്കൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും കപ്പലുകൾക്ക് സുരക്ഷ നൽകുന്നുണ്ട്.

ഇറാന്റെ റഡാർ, സമുദ്ര നിരീക്ഷണ സംവിധാനങ്ങൾ തകർത്ത യുഎസ് സെൻട്രൽ കമാൻഡിന്റെ രണ്ടാഴ്ച നീണ്ട സൈനിക നടപടിക്ക് ശേഷമാണ് ഈ നീക്കം സാധ്യമായതെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിശദീകരണം.

തെക്കൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ നിരീക്ഷിക്കാനുള്ള ഇറാന്റെ ശേഷി ഇപ്പോൾ പരിമിതമാണ്. പുനഃസ്ഥാപിച്ച ഏതാനും റഡാർ സംവിധാനങ്ങളെയും IRGCയുടെ അതിവേഗ ബോട്ടുകളിൽ പ്രവർത്തിക്കുന്ന നിരീക്ഷകരെയുമാണ് ഇറാൻ ആശ്രയിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

നിരീക്ഷണ ശേഷി കുറഞ്ഞതോടെ വാണിജ്യ കപ്പലുകൾ സഞ്ചരിക്കുന്നതായി കരുതുന്ന മേഖലകളിലേക്ക് ഇറാൻ ഡ്രോണുകളും ക്രൂസ് മിസൈലുകളും അയയ്ക്കുന്നുണ്ട്. ചില കപ്പലുകൾ ആക്രമണത്തിൽപ്പെട്ടെങ്കിലും നിരവധി ആക്രമണങ്ങൾ അമേരിക്കൻ സേന തടഞ്ഞു.

ഈ ആഴ്ച ആദ്യം എട്ട് ഇറാനിയൻ ഡ്രോണുകളും രണ്ട് ക്രൂസ് മിസൈലുകളും അമേരിക്കൻ സേന വെടിവെച്ചിട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ഓരോ രാത്രിയും 15 മുതൽ 20 വരെ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നുണ്ട്. ഇതോടെ പ്രതിദിന എണ്ണ കയറ്റുമതി ഏകദേശം ഒരു കോടി ബാരലായി ഉയർന്നിട്ടുണ്ട്.

ചില ദിവസങ്ങളിൽ ഗൾഫിൽ നിന്ന് 1.5 കോടി മുതൽ 2 കോടി ബാരൽ വരെ എണ്ണ പുറത്തേക്ക് നീങ്ങിയിട്ടുണ്ട്. ഈ ആഴ്ചയിലെ ഒരു രാത്രിയിൽ മാത്രം തെക്കൻ പാതയിലൂടെ കടന്നുപോകാൻ 20ലേറെ കപ്പലുകൾക്ക് അനുമതി നൽകിയിരുന്നു. ഇവയിൽ ഏകദേശം 1.5 കോടി ബാരൽ എണ്ണ ഉണ്ടായിരുന്നേക്കാമെന്നാണ് കണക്ക്.

യുദ്ധത്തിന് മുമ്പുള്ളതിനേക്കാൾ എണ്ണയുടെ ഒഴുക്ക് കുറവാണെങ്കിലും, കയറ്റുമതി തുടരുന്നത് ആഗോള ഊർജവിപണിയിൽ വലിയ മാറ്റം സൃഷ്ടിക്കുന്നുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. ഹോർമുസ് കടലിടുക്കിലൂടെ വലിയ തോതിൽ എണ്ണ പുറത്തേക്ക് പോകുന്നുണ്ട് എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓക്സിയോസിനോട് പറഞ്ഞു.

അതേസമയം, അമേരിക്ക നിലവിൽ ഇറാനുമായി ചർച്ച നടത്തുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. അവർ സമയം പാഴാക്കുകയാണ്. അവരുമായി ചർച്ച നടത്തുന്നത് സമയം പാഴാക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഇറാനികൾക്ക് ഇപ്പോഴും പോരാടാനുള്ള ശക്തിയുണ്ട്. എന്നാൽ മൊത്തത്തിൽ നോക്കുമ്പോൾ അവർ പഴയ ശക്തിയുടെ നിഴൽ മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

US’s secret Hormuz corridor: How America kept ships and oil moving despite Iran’s closure

More Stories from this section

family-dental
witywide