അനിശ്ചിതത്വത്തിൽ ഇസ്ലാമാബാദ് ചർച്ചകൾ; വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ യാത്ര വൈകുന്നു, ഇറാന്‍റെ മറുപടിക്കായി കാത്തിരുന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം വട്ട സമാധാന ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് വാഷിംഗ്ടണിൽ നിന്ന് എന്ന് തിരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ചൊവ്വാഴ്ച രാവിലെ അദ്ദേഹം ഇസ്ലാമാബാദിലേക്ക് തിരിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ഭാവി നടപടികൾ തീരുമാനിക്കുന്നതിനുമായി വൈറ്റ് ഹൗസ് ചൊവ്വാഴ്ച കൂടുതൽ യോഗങ്ങൾ വിളിച്ചുചേർത്തിരിക്കുകയാണ്. ഈ സുപ്രധാന നയതന്ത്ര യോഗങ്ങളിൽ വൈസ് പ്രസിഡന്റും പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.ഇറാൻ പ്രതിനിധി സംഘം ചർച്ചകളിൽ പങ്കെടുക്കുമോ എന്ന കാര്യത്തിലുള്ള അവ്യക്തതയാണ് വാൻസിന്‍റെ യാത്ര നീളാൻ പ്രധാന കാരണം.

ചൊവ്വാഴ്ച വൈകുന്നേരം വരെയും ചർച്ചകൾക്കായി തങ്ങളുടെ ഉദ്യോഗസ്ഥരെ പാകിസ്ഥാനിലേക്ക് അയക്കുമെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇറാന്‍റെ ഭാഗത്തുനിന്നും അനുകൂലമായ മറുപടി ലഭിക്കാതെ വൈസ് പ്രസിഡന്‍റിനെ അയക്കേണ്ടതില്ലെന്നാണ് വാഷിംഗ്ടണിൻ്റെ നിലവിലെ തീരുമാനം.വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, നയതന്ത്ര തലത്തിൽ വലിയൊരു വഴിത്തിരിവിനായി കാത്തിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം.

ഇറാന്‍റെ വിമുഖത ചർച്ചകളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. പാകിസ്ഥാനിലെ സമാധാന ചർച്ചകൾക്ക് പുതിയ ജീവൻ നൽകാൻ അമേരിക്ക നടത്തുന്ന അവസാനവട്ട ശ്രമങ്ങളിൽ ജെ.ഡി. വാൻസിന്റെ സാന്നിധ്യം നിർണ്ണായകമാണ്. വൈറ്റ് ഹൗസിലെ ഉന്നതതല യോഗങ്ങൾക്ക് ശേഷം വൈസ് പ്രസിഡൻ്റിൻ്റെ യാത്ര സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ലോകരാജ്യങ്ങൾ അതീവ ജാഗ്രതയോടെയാണ് ഇനിയുള്ള നീക്കങ്ങളെ നിരീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide