
ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി-നാഗ വംശീയ അസ്വാരസ്യങ്ങൾ പുതിയ തലത്തിലേക്ക്. രണ്ട് ദിവസത്തിനിടെ നാലാമത്തെ ഗ്രാമത്തിന് നേരെയും വ്യാപകമായ അക്രമവും തീവെപ്പുമുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വ്യാഴാഴ്ച പുലർച്ചെ നോനി ജില്ലയിലെ ഒരു കുക്കി ഗ്രാമത്തിലെ നിരവധി വീടുകളാണ് സായുധ സംഘം തീയിട്ട് നശിപ്പിച്ചത്. ഫെബ്രുവരി 7-ന് ഉഖ്‌റൂലിലുണ്ടായ തർക്കത്തെത്തുടർന്ന് ആരംഭിച്ച വംശീയ സംഘർഷങ്ങളിൽ ഇതുവരെ ഇരുവിഭാഗങ്ങളിലുമായി 25-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ നോനി ജില്ലയിലെ ലെയ്കോട്ട് പ്രദേശത്ത് അത്യാധുനിക തോക്കുകളും മോർട്ടാറുകളുമായി എത്തിയ സായുധ സംഘം ഗ്രാമത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമികളെ പ്രതിരോധിക്കാൻ ഗ്രാമീണ സന്നദ്ധപ്രവർത്തകർ ശ്രമിച്ചെങ്കിലും, അവരുടെ പക്കലുണ്ടായിരുന്ന ഒറ്റക്കുഴൽ തോക്കുകൾ അത്യാധുനിക ആയുധങ്ങൾക്ക് മുന്നിൽ ഫലപ്രദമാകാതിരുന്നതിനെ തുടർന്ന് അവർക്ക് പിൻവാങ്ങേണ്ടി വന്നു. ആക്രമണത്തിൽ കുറഞ്ഞത് 24 വീടുകൾ പൂർണ്ണമായും കത്തിയമർന്നു. സംഭവത്തിന് പിന്നാലെ, തോക്കേന്തിയ കറുത്ത വസ്ത്രധാരികളായ ഒരു സംഘം ആളുകൾ കത്തുന്ന വീടുകൾക്ക് മുന്നിൽ നിന്ന് ആഹ്ലാദം പ്രകടിപ്പിക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തെ ‘കുക്കി ഇൻപി ജിരിബാം, തമെങ്‌ലോങ് ആൻഡ് നോനി’ (ജെടിഎൻ) സംഘടന ശക്തമായി അപലപിച്ചു. നിരോധിത സംഘടനയായ എൻഎസ്.സി.എൻ-ഐഎം ആണ് ഈ അക്രമത്തിന് പിന്നിലെന്ന് ആരോപിച്ച അവർ, പ്രദേശത്ത് ആവശ്യത്തിന് സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ട പ്രാദേശിക ഭരണകൂടത്തെയും സുരക്ഷാ ഏജൻസികളെയും രൂക്ഷമായി വിമർശിച്ചു.
ഇതിന് തലേദിവസം (ബുധനാഴ്ച) ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തുള്ള കുക്കി, നാഗ ഗ്രാമങ്ങളിൽ സമാനമായ രീതിയിൽ വൻതോതിൽ തീവെപ്പ് നടന്നിരുന്നു. കാംജോങ് ജില്ലയിലെ ഫൈമോൾ എന്ന കുക്കി ഗ്രാമത്തിലെ 15 വീടുകൾ ബുധനാഴ്ച ഉച്ചയോടെ അക്രമികൾ പൂർണ്ണമായി കത്തിച്ചു. സുരക്ഷാ ഭീഷണിയെത്തുടർന്ന് ഈ ഗ്രാമം നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നതിനാലും ഗ്രാമീണർ അസം റൈഫിൾസ് ക്യാമ്പ് സ്ഥിതി ചെയ്യുന്ന ഐഷി ഗ്രാമത്തിലേക്ക് മാറിയിരുന്നതിനാലും വൻ ദുരന്തം ഒഴിവായി.
ഫൈമോൾ ആക്രമണത്തിന് പ്രതികാരമെന്നോണം, മിനിറ്റുകൾക്കകം 15 കിലോമീറ്റർ അകലെയുള്ള ഷാങ്ഖലോക് എന്ന തങ്ഖുൽ നാഗ ഗ്രാമത്തിന് നേരെയും ആക്രമണമുണ്ടായി. ഇവിടെ ഏഴോളം വീടുകൾ ഭാഗികമായി കത്തിനശിച്ചു. തൊട്ടടുത്തുള്ള ഹൂമിനെ താന എന്ന മറ്റൊരു നാഗ ഗ്രാമത്തിലെ ഏഴ് വീടുകൾക്കും കുക്കി വിഭാഗത്തിൽപ്പെട്ട സായുധർ തീയിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും വീടുകൾ ഭൂരിഭാഗവും ചാമ്പലായി.
തങ്ഖുൽ നാഗാ വിഭാഗത്തിന് മേധാവിത്വമുള്ള മലയോര മേഖലകളിൽ കുക്കികളെ ലക്ഷ്യമിട്ട് ആസൂത്രിതമായ അക്രമങ്ങളാണ് നടക്കുന്നതെന്ന് കുക്കി സംഘടനകൾ ആരോപിക്കുന്നു. എൻഎസ്.സി.എൻ-ഐഎം കാഡറുകളും മ്യാൻമർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷാനി നാഷണാലിറ്റീസ് ആർമിയും (എസ്.എൻ.എ) ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് ഇവരുടെ ആരോപണം
എന്നാൽ, ഈ ആരോപണങ്ങളെ നാഗാ സംഘടനകൾ പൂർണ്ണമായും നിഷേധിച്ചു. നാഗാ ഗ്രാമങ്ങൾക്ക് നേരെ മുൻകൂട്ടി നിശ്ചയിച്ച ആക്രമണങ്ങൾ നടത്തുന്നതിന് വഴിമരുന്നിടാൻ കുക്കി സായുധ സംഘങ്ങൾ സ്വന്തം ഗ്രാമത്തിന് തന്നെ തീയിടുകയായിരുന്നു എന്നാണ് നാഗാ വില്ലേജ് ഗാർഡിൻ്റെ ആരോപണം. അതിർത്തി കടന്നെത്തിയ കുക്കി സായുധ സംഘം നാഗാ ഗ്രാമങ്ങൾക്ക് തീയിട്ടതായും മ്യാൻമർ അഭയാർത്ഥികൾ താമസിച്ചിരുന്ന ഇരുപതോളം ക്യാമ്പുകൾ തകർത്തതായും അവർ ആരോപിക്കുന്നു. പ്രദേശത്ത് നിലവിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Violence erupts again in Manipur: Fourth village set on fire in two days; Tensions intensify between Kuki-Naga communities













