അത്ര എളുപ്പമല്ല ട്രംപിന്! രണ്ടാം ഊഴത്തിൽ സ്വന്തം പാർട്ടിയിൽ ട്രംപിന്റെ സ്വാധീനം കുറയുന്നതായി റിപ്പോർട്ട്, കടുത്ത അതൃപ്തിയിൽ റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പരമാധികാരിയായി തുടരുമ്പോഴും, കാപ്പിറ്റോൾ ഹില്ലിലെ (യുഎസ് പാർലമെന്റ്) റിപ്പബ്ലിക്കൻ ജനപ്രതിനിധികൾക്കിടയിൽ അദ്ദേഹത്തിന്റെ സ്വാധീനം ദുർബലമാകുന്നതായി റിപ്പോർട്ട്. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ കടുത്തതും ഏകപക്ഷീയവുമായ ചില തീരുമാനങ്ങളിൽ പാർട്ടിയിലെ പ്രമുഖ നേതാക്കൾ തന്നെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു തുടങ്ങിയതാണ് ഇതിന് കാരണം.

ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്, കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ എന്നിവയ്ക്കായി 70 ബില്യൺ ഡോളറിന്റെ ഭീമമായ ഫണ്ട് അനുവദിപ്പിക്കുന്ന ബിൽ അടുത്ത ആഴ്ച പാസാക്കാൻ റിപ്പബ്ലിക്കൻ പാർട്ടി തയ്യാറെടുക്കുകയാണ്. എന്നാൽ, ഈ ബില്ലിൽ തന്റെ രാഷ്ട്രീയ അനുയായികളെ സഹായിക്കാൻ ലക്ഷ്യമിട്ട് 1.8 ബില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ട് ഉൾപ്പെടുത്തണമെന്ന് ട്രംപ് നിർബന്ധം പിടിച്ചതോടെ പാർട്ടിക്ക് ഉള്ളിൽ തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സെനറ്റിലെ റിപ്പബ്ലിക്കൻ നേതൃത്വം ഇടപെട്ടാണ് ഒടുവിൽ ഈ ഭിന്നത താൽക്കാലികമായി പരിഹരിച്ചത്.

വൈറ്റ് ഹൗസ് ബോൾറൂം നവീകരണ പദ്ധതി, രാഷ്ട്രീയ ശത്രുക്കൾക്കെതിരെയുള്ള പ്രതികാര നടപടികൾ, ഇറാൻ യുദ്ധത്തിലെ സൈനിക ഇടപെടലുകൾ ഉൾപ്പെടെയുള്ള വിദേശനയങ്ങൾ എന്നിവയിലെ ട്രംപിന്റെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യാൻ കൂടുതൽ റിപ്പബ്ലിക്കൻ അംഗങ്ങൾ ഇപ്പോൾ മുന്നോട്ടുവരുന്നുണ്ട്. വരാനിരിക്കുന്ന നവംബർ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഈ ആഭ്യന്തര തർക്കങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. നീതിന്യായ വകുപ്പിന്റെ തലപ്പത്തേക്ക് ട്രംപ് നിർദ്ദേശിക്കാൻ പോകുന്ന വിവാദ വ്യക്തിത്വത്തെച്ചൊല്ലിയും പാർട്ടിയിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. പാർട്ടിയുടെ പൊതുവായ നയങ്ങളെ പിന്തുണയ്ക്കുമ്പോഴും, ട്രംപിന്റെ ജനപ്രീതിയില്ലാത്ത തീരുമാനങ്ങളും പാർട്ടിയിലെ മുതിർന്ന അംഗങ്ങൾക്കെതിരെയുള്ള നീക്കങ്ങളും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വലിയ തടസ്സമാകുന്നുണ്ടെന്നാണ് റിപ്പബ്ലിക്കൻ നേതാക്കൾ സ്വകാര്യ സംഭാഷണങ്ങളിൽ വ്യക്തമാക്കുന്നത്.

More Stories from this section

family-dental
witywide