‘കാര്യങ്ങൾ എങ്ങനെ നീങ്ങുമെന്ന് നോക്കാം’: ഇറാനുമായി ചർച്ചകൾ തിങ്കളാഴ്ച മുതൽ, സൈനികാക്രമണം താൽക്കാലികമായി നിർത്തിവെച്ചു- ട്രംപ്

വാഷിങ്ടൺ: ഇറാനുമായി മധ്യസ്ഥരിലൂടെ തിങ്കളാഴ്ച മുതൽ ചർച്ചകൾ ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഗൾഫ് രാജ്യങ്ങളുടെ ഇടപെടലിനെ തുടർന്ന് ഇറാനെതിരായ ആസൂത്രിത സൈനികാക്രമണം താൽക്കാലികമായി നിർത്തിവെച്ച ശേഷമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.എയർ ഫോഴ്‌സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ചർച്ചകൾ ആരംഭിക്കുമെന്നും നയതന്ത്രപരമായ ധാരണയിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ ചർച്ചകളുടെ രൂപത്തിൽ സംസാരിക്കുകയാണ്. അത് നാളെ ഉച്ചയ്ക്ക് ആരംഭിക്കും. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ആളുകളെ കൊല്ലുന്നതിനെക്കാൾ ഒരു ധാരണയിലെത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. യുദ്ധമുണ്ടായാൽ നിരവധി പേർ മരിക്കും” എന്ന് ട്രംപ് പറഞ്ഞു.

സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളുടെ നയതന്ത്ര ഇടപെടലിനെ തുടർന്നാണ് വെള്ളിയാഴ്ച നടത്താനിരുന്ന “വൻ സൈനികാക്രമണം” അവസാന നിമിഷം റദ്ദാക്കിയതെന്നും ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഉടൻ ധാരണയുണ്ടാകുമെന്നും ഇറാന്റെ ആണവനിരായുധീകരണ വിഷയത്തിലും കരാറിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ മേഖലാ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് പുതിയ നയതന്ത്ര നീക്കങ്ങൾ. കഴിഞ്ഞ മാസം ഒപ്പുവെച്ച ഹോർമുസ് കടലിടുക്ക് 60 ദിവസത്തേക്ക് തുറന്നുവെക്കുന്നതിനും കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കാതിരിക്കുന്നതിനുമുള്ള ധാരണാപത്രം വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരാൻ മധ്യസ്ഥർ ശ്രമിക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഹോർമുസ് കടലിടുക്കിന്റെ സംയുക്ത നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് ഇറാനിയൻ സർക്കാർ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.എന്നാൽ, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക കരാറൊന്നും ഉണ്ടായിട്ടില്ലെന്ന് ഇറാൻ സൈനിക ഉദ്യോഗസ്ഥർ ട്രംപിന്റെ അവകാശവാദം തള്ളി. ട്രംപിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ് എന്നാണ് അവരുടെ പ്രതികരണം. ഇറാൻ പ്രതിനിധി സംഘവുമായി ബന്ധപ്പെട്ട ഒരു വൃത്തവും ഫാർസ് ന്യൂസ് ഏജൻസിയോട് ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഔദ്യോഗിക ധാരണയിലെത്തിയിട്ടില്ലെന്ന് അറിയിച്ചു.

ഇതിനിടെ, ഗൾഫ് രാജ്യങ്ങൾക്കിടയിലും ഇറാൻ വിഷയത്തിൽ അഭിപ്രായഭിന്നത തുടരുന്നതായി ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യ സമാധാനപരമായ സമീപനത്തിനാണ് മുൻഗണന നൽകുന്നതെങ്കിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇറാനെതിരെ കൂടുതൽ ശക്തമായ സൈനിക നടപടി സ്വീകരിക്കണമെന്നാണ് അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

‘We’ll see how it goes’: Trump says Iran talks to begin Monday after halting planned strikes