
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറ്റലിയിലും സ്പെയിനിലുമുള്ള യുഎസ് സൈനിക സാന്നിധ്യം വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ വിഷയത്തിൽ ഈ രാജ്യങ്ങളുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സൈനിക പിന്മാറ്റം ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “അതെ, ഒരുപക്ഷേ ഞാൻ അത് ചെയ്തേക്കാം. എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ?” എന്നായിരുന്നു ട്രംപിൻ്റെ മറുപടി. ഇറാൻ വിഷയത്തിൽ ഇറ്റലി ഒരു സഹായവും ചെയ്യുന്നില്ലെന്നും സ്പെയിനിൻ്റെ നിലപാട് അങ്ങേയറ്റം മോശമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ജർമ്മനിയിൽ നിന്നും സൈന്യത്തെ കുറയ്ക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയും അദ്ദേഹം രംഗത്തെത്തിയത്. പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയോടൊപ്പം നിൽക്കാത്ത സഖ്യകക്ഷികൾക്കെതിരെ ട്രംപ് സ്വീകരിക്കുന്ന ഈ നിലപാട് നാറ്റോ രാജ്യങ്ങൾക്കിടയിൽ വലിയ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്. നിലവിൽ ഇറാഖ്, ഇറാൻ, ലബനൻ മേഖലകളിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ അമേരിക്കയുടെ ഈ പിന്മാറ്റ ഭീഷണി ആഗോളതലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.
“Why can’t I?” – Trump abandons allies; withdraws troops from Italy and Spain after Germany















