
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് സ്റ്റാഫ് സെക്രട്ടറി വിൽ ഷാർഫിനെ വൈറ്റ് ഹൗസിലെ പ്രധാന നിയമ ഉപദേശകനായി (വൈറ്റ് ഹൗസ് കൗൺസൽ) യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. അസിസ്റ്റൻ്റ് ടു ദി പ്രസിഡൻ്റ് പദവിയും അദ്ദേഹം വഹിക്കും. സെപ്റ്റംബർ 1 മുതൽ ഷാർഫ് പുതിയ ചുമതലയേൽക്കുമെന്ന് ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ ട്രംപ് അറിയിച്ചു.
നിലവിലെ വൈറ്റ് ഹൗസ് കൗൺസലായ ഡേവിഡ് വാറിംഗ്ടണിന് പകരക്കാരനായാണ് വിൽ ഷാർഫ് ഈ പദവിയിലേക്ക് വരുന്നത്. വാറിംഗ്ടൺ ട്രംപിൻ്റെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിലും വൈറ്റ് ഹൗസിലും മികച്ച രീതിയിലാണ് സേവനമനുഷ്ഠിച്ചതെന്ന് ട്രംപ് പ്രശംസിച്ചു.
നിലവിൽ ഓവൽ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സ്റ്റാഫ് സെക്രട്ടറിയാണ് ഷാർഫ്. നാഷണൽ ക്യാപിറ്റൽ പ്ലാനിംഗ് കമ്മീഷൻ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎസ് സുപ്രീം കോടതിയിലടക്കം ഡോണൾഡ് ട്രംപിന് വേണ്ടി നിരവധി നിർണായക നിയമപോരാട്ടങ്ങൾ നയിച്ചത് ഷാർഫാണ്. മുൻപ് ഫെഡറൽ പ്രോസിക്യൂട്ടറായും സ്വകാര്യ അഭിഭാഷകനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, രണ്ട് ഫെഡറൽ അപ്പീൽ കോടതി ജഡ്ജിമാരുടെ ക്ലർക്കായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി, ഹാർവാർഡ് ലോ സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് ഷാർഫ് മികച്ച മാർക്കോടെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. “വിൽ ശക്തനും സ്മാർട്ടുമാണ്; അദ്ദേഹം രാജ്യത്തെ സ്നേഹിക്കുകയും നിയമത്തെ ബഹുമാനിക്കുകയും ചെയ്യുന്നു,” എന്ന് ട്രംപ് കുറിച്ചു. പുതിയ പദവിയിൽ അദ്ദേഹം മികച്ച വിജയം കൈവരിക്കുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Will Scharf is the new chief legal advisor of the White House; Trump announces











