വാഷിങ്ടൺ: യുഎസ് സിഐഎ ഡയറക്ടർ ജോൺ റാഡ്ക്ലിഫിനെ രഹസ്യ ദൗത്യവുമായി റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് അയച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ, യുക്രെയ്ൻ യുദ്ധം, ഇറാനുമായുള്ള റഷ്യയുടെ ബന്ധം എന്നീ വിഷയങ്ങളിലാണ് റഷ്യൻ അധികൃതർക്ക് ട്രംപിന്റെ സന്ദേശങ്ങൾ റാഡ്ക്ലിഫ് കൈമാറിയതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച മോസ്കോയിലെത്തിയ റാഡ്ക്ലിഫ് മുതിർന്ന റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയില്ല. റാഡ്ക്ലിഫിന്റെ സന്ദർശനം വൈറ്റ് ഹൗസിലെയും യുഎസ് സൈനിക മേഖലയിലെയും ചില ഉന്നത ഉദ്യോഗസ്ഥരിൽ നിന്നു പോലും രഹസ്യമാക്കി വച്ചിരുന്നതായാണ് റിപ്പോർട്ട്. ലാത്വിയയിൽനിന്ന് അടയാളങ്ങളില്ലാത്ത യുഎസ് സി-17 സൈനിക ചരക്ക് വിമാനത്തിലാണ് അദ്ദേഹം മോസ്കോയിലെത്തിയത്.
നാറ്റോ രാജ്യങ്ങളെ ആക്രമിക്കരുതെന്നും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ പുനരാരംഭിക്കണമെന്നും റഷ്യൻ ഉദ്യോഗസ്ഥരോട് റാഡ്ക്ലിഫ് ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായുള്ള റഷ്യയുടെ സാമ്പത്തിക, സുരക്ഷാ ബന്ധങ്ങളും പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നാറ്റോയുടെ ആർട്ടിക്കിൾ 5 പ്രകാരമുള്ള യുഎസ് പ്രതിബദ്ധതയും റാഡ്ക്ലിഫ് ആവർത്തിച്ച് വ്യക്തമാക്കി. നാറ്റോയിലെ ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മുഴുവൻ സഖ്യത്തിനുമെതിരായ ആക്രമണമായി കണക്കാക്കുന്നതാണ് ആർട്ടിക്കിൾ 5. റഷ്യയുടെ സൈനിക നീക്കങ്ങളെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ആശങ്ക വർധിച്ച സാഹചര്യത്തിലാണ് യുഎസിന്റെ സന്ദേശം.
നാറ്റോയുടെ പ്രതികരണശേഷി പരീക്ഷിക്കാൻ റഷ്യ വരും വർഷങ്ങളിൽ ശ്രമിച്ചേക്കാമെന്നാണ് ചില ഇന്റലിജൻസ് വിലയിരുത്തലുകൾ. എന്നാൽ നാറ്റോ രാജ്യത്തെ റഷ്യ ആക്രമിക്കുമെന്ന ആശങ്ക ട്രംപ് തള്ളിയിരുന്നു. “പുടിൻ നാറ്റോയുടെ പ്രദേശത്തെ ആക്രമിക്കില്ല” എന്നാണ് ട്രംപ് പറഞ്ഞത്.
യുക്രെയ്ൻ യുദ്ധം പ്രധാന വിഷയം
മോസ്കോയിലെ റാഡ്ക്ലിഫിന്റെ ചർച്ചകളിൽ പ്രധാന വിഷയമായത് യുക്രെയ്ൻ യുദ്ധമായിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് അദ്ദേഹം റഷ്യൻ അധികൃതരോട് ആവശ്യപ്പെട്ടതായാണ് വിവരം. ട്രംപ് ഭരണകൂടത്തിലെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും നടത്തിയ മുൻ നയതന്ത്ര ശ്രമങ്ങൾ കാര്യമായ പുരോഗതി നേടാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.
യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫീസ് മേധാവി കിറിലോ ബുദാനോവ് വ്യാഴാഴ്ച സമാധാന ചർച്ചകൾ സെപ്റ്റംബറിൽ പുനരാരംഭിക്കാനാകുമെന്ന് പറഞ്ഞിരുന്നു.
റാഡ്ക്ലിഫിന്റെ സന്ദർശനത്തെ അർധ-പതിവ് സന്ദർശനമെന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. എന്നാൽ സിഐഎ ഇതേക്കുറിച്ച് പ്രതികരിച്ചില്ല.
ഇറാനുമായുള്ള ബന്ധം കുറയ്ക്കണമെന്ന് റഷ്യയോട് യുഎസ്
ഇറാനുമായുള്ള റഷ്യയുടെ ബന്ധവും റാഡ്ക്ലിഫ് ചർച്ചയിൽ ഉന്നയിച്ചു. ഇറാനെതിരെ ട്രംപ് ഭരണകൂടം സമ്മർദം ശക്തമാക്കുന്നതിനിടെ ടെഹ്‌റാനുമായുള്ള സാമ്പത്തിക-സുരക്ഷാ ബന്ധങ്ങൾ പുനഃപരിശോധിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
റഷ്യയും ഇറാനും തമ്മിലുള്ള സഹകരണം അടുത്തിടെ ശക്തമായിട്ടുണ്ട്. കാസ്പിയൻ കടൽ വഴി ഇറാനിലേക്ക് റഷ്യ ഡ്രോൺ ഘടകങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്.
റഷ്യൻ അധികൃതരുമായി റാഡ്ക്ലിഫിനുള്ള ദീർഘകാല രഹസ്യാന്വേഷണ ബന്ധവും ട്രംപിന്റെ അടുത്ത വൃത്തങ്ങളിലെ അദ്ദേഹത്തിന്റെ സ്ഥാനവുമാണ് സുപ്രധാന ദൗത്യത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതിന്റെ കാരണങ്ങളിലൊന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
റഷ്യൻ നീക്കങ്ങളിൽ യൂറോപ്പിന് ആശങ്ക
യുക്രെയ്‌നെ പിന്തുണയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ റഷ്യയുടെ ഹൈബ്രിഡ് ആക്രമണങ്ങൾ വർധിക്കുന്നതായി യൂറോപ്യൻ സർക്കാരുകൾ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് റാഡ്ക്ലിഫിന്റെ മോസ്കോ സന്ദർശനം.
ഡ്രോൺ ആക്രമണങ്ങൾ, മിസൈൽ ഭീഷണികൾ, സൈബർ ആക്രമണങ്ങൾ, സ്ഫോടക വസ്തുക്കൾ അടങ്ങിയ പാക്കേജുകൾ എന്നിവ യുക്രെയ്‌നുള്ള യൂറോപ്യൻ പിന്തുണ ദുർബലപ്പെടുത്താനുള്ള റഷ്യൻ ശ്രമങ്ങളുടെ ഭാഗമാണെന്നാണ് ചില ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
പ്രത്യേകിച്ച് 2030ഓടെയുള്ള കാലയളവിലാണ് യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ ആശങ്കപ്പെടുന്നത്. യുക്രെയ്ൻ യുദ്ധത്തിലെ നഷ്ടങ്ങളിൽനിന്ന് അപ്പോഴേക്കും റഷ്യൻ സൈന്യം കരകയറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
എന്നാൽ ലാത്വിയക്കെതിരെ നേരിട്ടുള്ള റഷ്യൻ സൈനിക ആക്രമണ ഭീഷണി നിലവിൽ കുറവാണെന്ന് ലാത്വിയൻ പ്രധാനമന്ത്രി ആൻഡ്രിസ് കുൽബെർഗ്സ് പറഞ്ഞു.
യുക്രെയ്ൻ വിഷയത്തിൽ പുരോഗതി നേടുന്നതിനൊപ്പം റഷ്യ, നാറ്റോ, ഇറാൻ എന്നിവയ്ക്കിടയിലെ സംഘർഷം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ നയതന്ത്രത്തിനൊപ്പം രഹസ്യാന്വേഷണ സംവിധാനങ്ങളെയും ഉപയോഗിക്കാനുള്ള വാഷിങ്ടണിന്റെ നീക്കമായാണ് റാഡ്ക്ലിഫിന്റെ മോസ്കോ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
Will the Ukraine-Russia war end? CIA chief in Moscow on a secret mission; Trump’s three messages for Russia.













