
റെയ്ക്യവിക്: സുരക്ഷാ ആശങ്കകളും പരമാധികാര തർക്കങ്ങളും മുൻനിർത്തി ഐസ്‌ലൻഡ് ഇന്ന് ചരിത്രപരമായ ജനഹിതപരിശോധനയെ അഭിമുഖീകരിക്കുന്നു. ഒരു പതിറ്റാണ്ടിലേറെയായി മരവിപ്പിച്ചു നിർത്തിയിരുന്ന, യൂറോപ്യൻ യൂണിയൻ (ഇയു) അംഗത്വത്തിനായുള്ള ചർച്ചകൾ പുനരാരംഭിക്കണമോ എന്നതാണ് രാജ്യത്തെ 2,65,000 വോട്ടർമാർ ഇന്ന് രേഖപ്പെടുത്തുന്ന വിധി. അയൽദ്വീപായ ഗ്രീൻലാൻഡിന്മേൽ നിയന്ത്രണം സ്ഥാപിക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണികൾ വടക്കൻ അറ്റ്ലാൻ്റിക് മേഖലയിൽ വലിയ സുരക്ഷാ ഭീതി ഉയർത്തിയ പശ്ചാത്തലത്തിലാണ് ഈ നിർണായക രാഷ്ട്രീയ നീക്കം.
ഡെന്മാർക്കിൻ്റെ സ്വയംഭരണ പ്രദേശവും ഐസ്‌ലൻഡിൽ നിന്ന് 290 കിലോമീറ്റർ മാത്രം അകലെയുള്ളതുമായ ഗ്രീൻലാൻഡ് ബലം പ്രയോഗിച്ച് പിടിച്ചെടുക്കില്ലെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും അദ്ദേഹത്തിൻ്റെ താല്പര്യം ഇനിയും മാറിയിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇതോടെ അമേരിക്കയെ പൂർണ്ണമായി വിശ്വസിക്കാൻ കൊള്ളില്ലെന്ന വികാരം രാജ്യത്ത് ശക്തമായി. വടക്കൻ മേഖലയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയനുമായി കൈകോർക്കുന്നതാണ് നല്ലതെന്ന ചിന്തയെ തുടർന്നാണ് 2024-ൽ അധികാരത്തിലേറിയ ഇടത് സഖ്യസർക്കാർ അടുത്ത വർഷം നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് ഇപ്പോഴേക്ക് മാറ്റിയത്.
ഐസ്‌ലൻഡിൻ്റെ സമ്പദ്‌വ്യവസ്ഥയുടെയും സംസ്കാരത്തിൻ്റെയും ജീവനാഡിയായ ആർട്ടിക് കടലിലെ മത്സ്യബന്ധന അവകാശങ്ങളാണ് ഇയു അംഗത്വത്തിന് മുന്നിലെ പ്രധാന തടസ്സം. യൂറോപ്യൻ യൂണിയനിൽ ചേർന്നാൽ തങ്ങളുടെ സമ്പന്നമായ കോഡ്, ഹാഡോക്ക് മത്സ്യസമ്പത്തിലേക്ക് സ്പെയിൻ, ഡച്ച് തുടങ്ങിയ വിദേശ ട്രോളറുകൾക്ക് കടന്നുവരാൻ അനുവാദം നൽകേണ്ടി വരും. ഇതിനോടുള്ള വിയോജിപ്പ് കാരണം 2015-ൽ ഐസ്‌ലൻഡ് ഔദ്യോഗികമായി ഇയു ചർച്ചകളിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ ഇത്തവണ ഈ നയത്തിൽ പ്രത്യേക ഇളവുകളോ പൂർണ്ണമായ ഒഴിവാക്കലോ നേടിയെടുക്കാനായിരിക്കും സർക്കാർ ശ്രമിക്കുക.
ശനിയാഴ്ച നടക്കുന്നത് യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള വോട്ടെടുപ്പല്ല, മറിച്ച് ചർച്ചകൾ പുനരാരംഭിക്കാനുള്ള അനുമതി മാത്രമാണെന്ന് പ്രധാനമന്ത്രി ക്രിസ്ട്രൺ ഫ്രോസ്റ്റാഡോട്ടിർ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾ വിജയകരമായാൽ ഇയുവിലേക്ക് ചേരുന്ന കാര്യത്തിൽ രാജ്യത്ത് വീണ്ടുമൊരു ജനഹിതപരിശോധന നടത്തുമെന്നും അവർ റാലിയിൽ ഓർമ്മിപ്പിച്ചു.
1944-ൽ ഡെന്മാർക്കിൽ നിന്ന് സ്വാതന്ത്ര്യം നേടിയതു മുതൽ തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിൽ ഐസ്‌ലൻഡ് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 1970-കളിൽ മത്സ്യബന്ധന മേഖലയെച്ചൊല്ലി ബ്രിട്ടനുമായി നടന്ന ചരിത്രപ്രസിദ്ധമായ ‘കോഡ് യുദ്ധങ്ങൾ’ ഇതിന് ഉദാഹരണമാണ്. നിലവിൽ ഇയുവിൻ്റെ ഏകീകൃത വിപണിയുടെയും ഷെങ്കൻ വിസ മേഖലയുടെയും ഭാഗമായി തുടരുന്നതിനാൽ പരമാധികാരം പണയം വെച്ച് ഇയുവിലേക്ക് പൂർണ്ണമായി ചേരേണ്ടതില്ലെന്നാണ് മുൻ പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്‌സ്‌ദോട്ടിർ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വാദം.
ഇന്നത്തെ വോട്ടെടുപ്പിൽ ജനങ്ങൾ നിർദ്ദേശം തള്ളിക്കളഞ്ഞാൽ ഇയു അംഗത്വ വിഷയം കുറഞ്ഞത് ഒരു തലമുറയ്ക്കെങ്കിലും അവസാനിക്കും. വടക്കൻ അറ്റ്ലാൻ്റിക്കിലെ സുരക്ഷാ ഭീതിയും മത്സ്യസമ്പത്തിൻ്റെ ഭാവിയും മുൻനിർത്തി ഐസ്‌ലൻഡ് ജനത ഇന്ന് എഴുതുന്ന വിധി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് അന്താരാഷ്ട്ര സമൂഹം.
Trump eyes Greenland; Iceland to hold referendum today amid security fears















