കണ്ണീർ തോരാതെ ലിബിയ; പ്രളയത്തിൽ മരണം 11,000 കടന്നു

കിഴക്കൻ ലിബിയയിലുണ്ടായ കനത്ത പ്രളയത്തിൽ മരണം 11,000 കടന്നു. ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 20000 കടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പ്രളയത്തിൽ കാണാതായവരുടെ എണ്ണം 10000 കടന്നതോടെ മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ലോകം. ഡെർണയ നഗരത്തിന് മുകളിലുള്ള പർവ്വതനിരകളിലെ അണക്കെട്ടുകള്‍ തകർന്നതാണ് ദുരന്തത്തിന്‍റെ ആക്കം കൂട്ടിയത്. പ്രളയത്തിൽ തീരദേശ നഗരമായ ഡെർനയുടെ 25 ശതമാനം കടലിലേക്ക് ഒഴുകിപ്പോയി.

സംഭവത്തിൽ ആയിരക്കണക്കിന് വീടുകള്‍ ഒലിച്ച് പോയി. വ്യാഴാഴ്ച രാവിലെയോടെ മൂവായിരത്തിലധികം മൃതദേഹങ്ങൾ സംസ്കരിച്ചെന്ന് ആരോഗ്യമന്ത്രി ഒത്മാൻ അബ്ദുൾജലീൽ പറഞ്ഞു. അതേസമയം, നഗരമധ്യത്തിലെ തകർന്ന കെട്ടിടങ്ങളിൽ രക്ഷാപ്രവർത്തകർ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. കടലിലും കാറുകള്‍ക്കുള്ളിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ഇനിയും ആയിരക്കണക്കിന് പേർ അകപ്പെട്ടിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. അണക്കെട്ടുകള്‍ തകർന്ന് പ്രദേശത്തെ മലനിരകള്‍ താഴേക്ക് ഇടിഞ്ഞ് എത്തിയതിനാൽ റോഡുകള്‍ ഏറെയും തകർന്ന് മണ്ണിനടിയിലായി. ഇത് രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. ഹെലികോപ്റ്ററിന്‍റെ സഹായത്തോടെ രാത്രിയും പകലും തെരച്ചിൽ തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. വിവിധ ലോകരാഷ്ട്രങ്ങള്‍ ലിബിയയ്ക്ക് സഹായവുമായി രംഗത്തെത്തി. അടിയന്തര ധനസഹായമായി യൂറോപ്യന്‍ യൂണിയന്‍ 500,000 യൂറോ നല്‍കി. ജർമ്മനി, റൊമാനിയ, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുൻകൈയെടുത്തിട്ടുണ്ട്.

More Stories from this section

family-dental
witywide