
വാഷിങ്ടണ്‍: ഒക്ടോബര്‍ ആറിന് പലസ്തീന്‍ സായുധ സംഘമായ ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ 14 യുഎസ് പൗരന്മാര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡൻ . ഇന്നലെ വൈറ്റ് ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം ഇസ്രയേലിന് എല്ലാവിധ പിന്തുണയും ഒരിക്കല്‍ കൂടി അറിയിച്ചു.
ഇസ്രയേല്‍ കരയുദ്ധം ആരംഭിക്കുന്നതിനു മുമ്പ് അമേരിക്കന്‍ പ്രസിഡൻ്റിനെ ഫോണില്‍ വിളിച്ചു. അതിനു ശേഷമാണ് ബൈഡൻ വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ ജനങ്ങളോട് സംസാരിച്ചത്. ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കും എന്ന് അദ്ദേഹം രണ്ടു തവണ ആവര്‍ത്തിച്ചു പറഞ്ഞു. ഇസ്രയേലില്‍ 14 അമേരിക്കൻ പൗരന്മാര്‍ കൊല്ലപ്പെട്ടെന്നും 20 പേരെ കാണാതായെന്നും അദ്ദേഹം പറഞ്ഞു. കാണാതായ ചിലരെങ്കിലും ഹമാസിൻ്റെ ബന്ദികളായെന്ന് കരുതുന്നു.
യുഎസ് വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിന്‍കന്‍ നാളെ ഇസ്രയേലില്‍ എത്തും, പ്രതിസന്ധിയെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നു കരുതുന്നു. അതേസമയം ഹമാസ് ആക്രമണത്തിന് ഇറാൻ്റെ നേരിട്ടുള്ള പിന്തുണയുണ്ടായിരുന്നു എന്നതിന് തെളിവുകളൊന്നും ഇല്ലെങ്കിലും ഇറാനും ഹമാസും തമ്മില്‍ നല്ല ബന്ധമാണുള്ളത് എന്നകാര്യം മറക്കരുത് എന്ന് യുഎസ് മുന്നറിയിപ്പും നല്‍കി.
അമേരിക്കന്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും ഇസ്രയേലിനടുത്ത് എത്താറായി. കരയുദ്ധത്തിന് ആവശ്യമായ കൂടുതല്‍ ആയുധങ്ങള്‍ ഇസ്രയേലിനു നല്‍കുമെന്ന് ബൈഡൻ അറിയിച്ചു. ഇസ്രയേല്‍ ഗാസയെ ഹമാസ് നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് നെതന്യാഹു അറിയിച്ചെന്നും അമേരിക്ക അതിന് പൂര്‍ണ സമ്മതം നല്‍കിയെന്നും ഇസ്രയേല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
14 us citizens killed in Hamas attack, 20 missing says President Joe Biden















