കാരണമറിയില്ല, കുവൈത്തിലെ മാലിയയില്‍ 19 മലയാളി നഴ്സുമാര്‍ ജയിലില്‍; സര്‍ക്കാര്‍ ഉടന്‍ ഇടപെടണം

കൊച്ചി: കുവൈത്തിലെ മാലിയയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി നോക്കിയിരുന്ന 19 മലയാളി നഴ്സുമാരാണു ജയിലില്‍. താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരിൽ കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയില്‍ 30 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേരെ ജയിലാക്കുകയായിരുന്നു. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

എന്നാൽ, പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കൾ പറയുന്നു. എല്ലാവർക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പും ഉണ്ട്. പലരും 3 മുതൽ 10 വർഷം വരെയായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്.

ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. നല്ല രീതിയിൽ നടന്നിരുന്ന ആശുപത്രിയിൽ അടുത്തിടെ സ്പോൺസറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തർക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

മുലയൂട്ടുന്ന അമ്മമാരായ 5 മലയാളി നഴ്സുമാർ അറസ്റ്റിലായവരിൽ ഉണ്ട്. പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ച അന്നാണുഒരാള്‍ അറസ്റ്റിലായത്. കുവൈത്തിലെ ഇന്ത്യൻ എംബസിയും കേന്ദ്ര മന്ത്രിയും ഇടപെട്ടതിനെ തുടര്‍ന്ന് ജയിലിൽ കുഞ്ഞുങ്ങൾക്കു മുലയൂട്ടാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ എംബസിയും കേന്ദ്ര സർക്കാരും അടിയന്തരമായി ഇടപെട്ടു നഴ്സുമാരുടെ മോചനത്തിനുള്ള നടപടികൾ കൈക്കൊള്ളണം എന്നാണ് ബന്ധുക്കളുടെ ആവശ്യം.

19 Malayali nurses in jail in Kuwait, needs govt intervention

More Stories from this section

family-dental
witywide