പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. കേസിൽ സഹപാഠിക്ക് തന്നോട് പ്രണയം തോന്നാത്തത് പരാതിക്ക് കാരണമായെന്നാണ് പെൺകുട്ടിയുടെ മൊഴി. പൊലീസിന് മുമ്പിലും മജിസ്ട്രേറ്റിന് മുമ്പിലും പെൺകുട്ടി നൽകിയ മൊഴിയിൽ പീഡനം നടന്നതായി പറഞ്ഞിട്ടില്ല. ഇതോടെ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് തീരുമാനം.
പെൺകുട്ടി ചൈൽഡ് ലൈന് മൊഴി നൽകാൻ ഇടയായ സാഹചര്യം പോലീസ് പരിശോധിക്കും. ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴിമാറ്റി. അതേസമയം, രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറും ക്ലോസ് ചെയ്തതായി കോടതിയിൽ റിപ്പോർട്ട് നൽകും. കേസിൽ പെൺകുട്ടി പത്ത് പേരുടെ പേരുകളായിരുന്നു മൊഴി നൽകിയിരുന്നത്.
ഈ പത്തു പേരെയും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാണ് ആറ് പേരെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. എന്നാൽ, മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ അടക്കം വിട്ടയച്ചിരുന്നു.
Complaint of harassment by classmates is false: 13-year-old girl admits she filed the complaint because a classmate did not reciprocate her romantic feelings.









