തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗൺസിലർ സുഗതൻ്റെ ജാമ്യപേക്ഷ തള്ളി നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി. വധശ്രമ കേസിലാണ് ജാമ്യം തള്ളിയത്. കൂടാതെ, വീട്ടിൽ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല. കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സുഗതൻ. ഈ കേസിൽ ഹൈക്കോടതി സുഗതന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടർന്ന് ഇയാൾ വട്ടിയൂർക്കാവ് എസ്എച്ച്ഒയ്ക്കു മുന്നിൽ കീഴടങ്ങേണ്ടതായിരുന്നു. എന്നാൽ, സുഗതൻ ഹാജരായില്ല. തുടർന്ന് വട്ടിയൂർക്കാവിലുള്ള വീട്ടിൽ നിന്നും സുഗതനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതിനിടെ പൊലീസിനെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. ഈ കേസിലും സുഗതന് കോടതി ജാമ്യം ലഭിച്ചിട്ടില്ല.വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആർ സുഗതൻ 2019 ഓഗസ്റ്റ് 25ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലൈ 17ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ്.
Nedumangad Magistrate Court rejects bail plea of Thiruvananthapuram Corporation Councilor Sugathan.










