വീണ്ടും മഹാമാരി? ചൈനയിലെ സ്കൂളുകളിൽ അജ്ഞാത ന്യൂമോണിയ പടർന്നു പിടിക്കുന്നു

ബീജിങ്: കോവിഡ്-19 വിതച്ച ആഘാതത്തിൽ നിന്നും കരകയറുന്ന ചൈനയെ ഭീതിയുടെ കയങ്ങളിലേക്ക് തള്ളിയിട്ട് മറ്റൊരു പകർച്ചവ്യാധി. അജ്ഞാതമായ ഒരു ന്യുമോണിയയാണ് ഇപ്പോൾ ചൈനയിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സ്കൂളുകളിലൊട്ടാകെ ഇത് പടർന്നുപിടിക്കുന്നു എന്ന ഭീതിജനകമായ വാർത്തയാണ് പുറത്തുവരുന്നത്. കൊവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകളെ അനുസ്മരിപ്പിക്കുന്ന ഈ ഭയാനകമായ സാഹചര്യം, രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനത്തിന് മേൽ ഇടിത്തീ പോലെ വന്നു വീണിരിക്കുകയാണ്. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.

വടക്കുകിഴക്കായി 500 മൈൽ അകലെയുള്ള ബെയ്ജിംഗിലെയും ലിയോണിംഗിലെയും ആശുപത്രികൾ, രോഗികളായ കുട്ടികളുടെ വരവിനെ നേരിടാൻ പാടുപെടുകയാണ്. ആശുപത്രിയിലെ അവശ്യവസ്തുക്കൾ ഏകദേശം തീർന്ന മട്ടാണ്. രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ അടച്ചുപൂട്ടൽ ആസന്നമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, ഉയർന്ന പനി എന്നിവയുൾപ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്. എന്നാൽ സാധാരണ ചുമ ഉൾപ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ കാണുന്നുമില്ല.

ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമായ പ്രോമെഡ്, കുട്ടികളിൽ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. 2019 ഡിസംബറിൽ കോവിഡെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയതും പ്രോമെഡ് ആണ്.

‘‘ശ്വാസകോശ സംബന്ധമായ അജ്ഞാതമായ രോഗം വ്യാപകമായി പടരുന്നു. ഈ വ്യാപനം എപ്പോൾ ആരംഭിച്ചുവെന്നു വ്യക്തമല്ല. ഇത്രയധികം കുട്ടികൾ ഇത്ര പെട്ടെന്നു ബാധിക്കപ്പെടുന്നത് അസാധാരണമായിരിക്കും. മുതിർന്നവരെ ആരെങ്കിലും ബാധിച്ചതായി സൂചനയില്ല,’’ പ്രോമെഡ് വ്യക്തമാക്കി. എന്നാൽ ഇതൊരു മഹാമാരി ആകുമോ എന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.