വനിതാ ഹെപ്റ്റാത്തലണില്‍ വെങ്കലം നേടിയ ഇന്ത്യയുടെ നന്ദിനി അഗസാര ട്രാന്‍സ് വുമണ്‍; ആരോപണവുമായി സഹ താരം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ഹെപ്റ്റാത്തലണില്‍ വെങ്കലം നേടിയ ഇന്ത്യയുടെ നന്ദിനി അഗസാരയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സഹ ഇന്ത്യന്‍ താരം സ്വപ്ന ബര്‍മന്‍. നന്ദിനി ട്രാന്‍സ് വുമണാണെന്നും മെഡല്‍ തിരിച്ചെടുക്കണമെന്നും സ്വപ്ന ബര്‍മന്‍ ആവശ്യപ്പെട്ടു. ഒരു ട്രാന്‍സ് വുമണോട് മത്സരിച്ചാണ് തനിക്ക് വെങ്കല മെഡല്‍ നഷ്ടമായതെന്നും സ്വപ്ന ബര്‍മന്‍ എക്‌സില്‍ ആരോപിച്ചു.

വനിതകളുടെ മത്സരത്തില്‍ ട്രാന്‍സ് വുമണായ നന്ദിനിക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്നും ഇങ്ങനെ മത്സരിച്ചതിലൂടെ അധിക ആനുകൂല്യം ലഭിച്ചുവെന്നും ഇതാണ് തന്റെ മെഡല്‍ നഷ്ടത്തിന് കാരണമായതെന്നും സ്വപ്ന ആരോപിച്ചു. തന്റെ മെഡല്‍ തിരിച്ചു നല്‍കണണമെന്നും നന്ദിനി മത്സരിച്ചത് അത്ലറ്റിക്‌സ് നിയമങ്ങള്‍ക്ക് എതിരായാണെന്നും സ്വപ്ന പറയുന്നു.

‘ടെസ്റ്റിസ്റ്റിറോണിന്റെ അളവ് 2.5 ന് മുകളിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ അത്ലറ്റുകള്‍ക്ക് 200 മീറ്ററിനു മുകളിലൂള്ള മത്സരങ്ങളില് പങ്കെടുക്കാനാവില്ല. ഇന്ത്യയില്‍ ഹെപ്റ്റാത്തലണില്‍ ഒരു സ്ത്രീയും ഇത്രയും വേഗത്തില്‍ ഫിനിഷ് ചെയ്തിട്ടില്ല. 13 വര്‍ഷമായി ഞാന് പരിശീലകനം നടത്തുന്നു. എന്നാവ് വെറും നാലു മാസം കൊണ്ടാണ് നന്ദിനി ഈ നേട്ടം കൈവരിച്ചതെന്നും’ സ്വപ്ന ബര്‍മന്‍ പറഞ്ഞു.

ഹാങ്ചൗവില്‍ വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്നക്ക് 5708 പോയന്റും നന്ദിനിക്ക് 5712 പോയന്റുമാണ് ലഭിച്ചത്. 6149 പോയന്റ് നേടിയ ചൈനയുടെ നിനാലി സെങ് ആണ് സ്വര്‍ണം നേടിയത്. ഉസ്‌ബെക്കിസ്ഥാന്റെ എകറ്റരീന വോറോനിന 6056 പോയന്റ് നേടി ഈ ഇനത്തില്‍ വെള്ളി നേടിയിരുന്നു. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ഹെപ്റ്റാത്തലണില്‍ ഇന്ത്യക്കായി സ്വപ്ന ബര്‍മന്‍ സ്വര്‍ണം നേടിയിരുന്നു.