ഹവായ് തീപിടുത്തം: സഹായം അഭ്യര്‍ത്ഥിച്ച് ഒബാമ, ഇതുവരെ ലഭിച്ചത് നാലര ലക്ഷം ഡോളര്‍

ന്യൂയോര്‍ക്: ഹവായ് ദ്വീപിലുണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ നൂറിനോട് അടുക്കുകയാണ്. നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. വിനോദ സഞ്ചാരികളെ എന്നും ആകര്‍ഷിച്ച, സ്വീകരിച്ച ഹവായ് ദ്വീപിലെ ദുരന്തത്തെ നേരിടാന്‍ എല്ലാവരും നില്‍ക്കണമെന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെടുന്നത്.

ഹൃദയ ഭേദകമായ കാഴ്ചകളാണ് അതിമനോഹരമായിരുന്ന ഹവായി ദ്വീപില്‍ വരുന്നത്. ഹവായ് ദ്വീപിന്റെ പൂനര്‍ നിര്‍മ്മാണത്തിന് എല്ലാവരും കൈകോര്‍ക്കണമെന്നും കഴിവിന്റെ പരമാവധി സഹായിക്കണമെന്നും ട്വിറ്റര്‍ സന്ദേശത്തിലൂടെ ഒബാമ അഭ്യര്‍ത്ഥിച്ചു. റെഡ് ക്രോസിന് വേണ്ടിയാണ് ഒബാമയുടെ അഭ്യര്‍ത്ഥന.

ഇതിനായി പ്രത്യേക വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ 3808 പേരില്‍ നിന്നായി 4,45,490 ഡോളര്‍ സഹായം വെബ്സൈറ്റിലൂടെ ലഭിച്ചിട്ടുണ്ട്. 10 ഡോളര്‍ മുതല്‍ ആര്‍ക്കും സംഭാവനകള്‍ നല്‍കാം.

ഹവായിലെ ഹോണോലുലുവിലായിരുന്നു ഒബാമയുടെ ജനനം. സ്വന്തം ജന്മനാടിന് വേണ്ടി കൂടിയാണ് ഒബാമയുടെ അഭ്യര്‍ത്ഥന.