അണയാതെ ഹവായ്; മരണം 106, ഇലകൊഴിഞ്ഞ് ഇന്ത്യന്‍ ആല്‍മരം

ഹവായ്: ഒരു നൂറ്റാണ്ടിനിടെ അമേരിക്ക കണ്ട ഏറ്റവും വലിയ കാട്ടുതീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കാനാകാതെ അധികൃതര്‍. ഹവായിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ലഹൈന, മൗവി എന്നിവിടങ്ങളിലാണ് തീ ഏറെ നാശം വിതച്ചത്. 106 പേര്‍ക്ക് ജീവന്‍ നഷ്ടമായി. തീയീല്‍നിന്ന് രക്ഷപ്പെടാന്‍ പലരും കടലിലല്‍ ചാടുകയാണുണ്ടായത്. സര്‍ക്കാര്‍ മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ ആരംഭിച്ചു. മരണപ്പെട്ടവരെ തിരിച്ചറിയുന്നതിനായി കൂടുതല്‍ മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്.

വരണ്ട കാലാവസ്ഥയും കാറ്റുമാണ് തീപടരാന്‍ കാരണമായി കണക്കാക്കുന്നത്. റിസോര്‍ട്ട് സിറ്റി എന്നു പേരുകേട്ട ലഹൈനയിലെ ഫ്രണ്ട് സ്ട്രീറ്റിലുള്ള കൂറ്റന്‍ ആല്‍മരത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. 150 വര്‍ഷം പ്രായമുള്ള ആ ആല്‍മരത്തിന്റെ തൈ ഇന്ത്യയില്‍നിന്നു കൊണ്ടുപോയതാണ്. 1873ല്‍ ഇന്ത്യന്‍ മിഷനറിമാര്‍ സമ്മാനമായി നല്‍കിയ ആ മരം ഇന്ന് 60 അടി പൊക്കത്തില്‍ ഉയര്‍ന്ന് ഒരു ഒറ്റമരക്കാടുപോലെ വളര്‍ന്നിരുന്നു. അവിടെയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടയിടമായിരുന്നു ആ ആല്‍മരത്തണല്‍. തീയില്‍ മരത്തിന്റെ ഇലകള്‍ പുര്‍ണമായും കൊഴിഞ്ഞു. തീയെ മരം അതിജീവിച്ചു എന്നാണ് കരുതുന്നത്. ലഹൈനയില്‍ 2170 ഏക്കര്‍ സ്ഥലമാണ് തീയീല്‍ കത്തിനശിച്ചത്.