ലോകനേതാക്കൾ ഡൽഹിയിൽ; ജി20 ഉച്ചകോടിക്ക് തുടക്കം

ന്യൂഡൽഹി: പതിനെട്ടാമത് ജി20 ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ തുട‌ക്കമായി. 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളുമാണ് ഉച്ചകോ‌‍‌ടിയിൽ പങ്കെടുക്കുന്നത്. ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ലോകത്തിന് ഇന്ത്യയിലേക്ക് സ്വാ​ഗതമെന്ന് ആമുഖ പ്രസം​ഗത്തിൽ നരേന്ദ്ര മോദി പറഞ്ഞു. മൊറോക്കോയിലെ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ അനുശോചിച്ചാണ് മോദി സംസാരം തു‍‌ടങ്ങിയത്.

ലോകത്തിന് പുതിയ ദിശാബോധം നൽകുന്നതാവണം ഈ ഉച്ചകോടിയെന്നും മോദി പറഞ്ഞു. നിരവധി വിഷയങ്ങളാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യുക. ഒരു കുടുംബം ഒരു ഭൂമി ഒരു ഭാവി എന്ന ആശയത്തിലൂന്നിയാകും പ്രധാന ചർച്ചകൾ നടക്കുക. ആദ്യ സെഷനിൽ ഒരു ഭൂമി എന്ന വിഷയത്തിലാകും ചർച്ച. ഉച്ചക്ക് ശേഷമുള്ള സെഷനിൽ ഒരു കുടംബം എന്ന വിഷയത്തിലും ചർച്ച നടക്കും. ആ​ഗോള സാമ്പത്തിക വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം തു‌ടങ്ങിയ കാര്യങ്ങളും ചർച്ചകളുടെ ഭാ​ഗമാകും. യുക്രൈൻ പ്രതിസന്ധിയും ചർച്ച ചെയ്തേക്കും. പ്രസ്തുത വിഷയങ്ങളിൽ രാജ്യങ്ങൾ എടുക്കുന്ന നിലപാട് നിർണായകമാണ്.

റഷ്യ, ചൈന രാജ്യതലവൻമാരുടെ അഭാവത്തിലാണ് ഉച്ചകോടി ചേരുന്നത്. പ്രസിഡന്റുമാർക്ക് പകരം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ് ജി20 യോഗത്തിൽ പങ്കെടുക്കുന്നത്. ജി20 യോഗത്തിനിടെ വിവിധ രാജ്യ തലവന്മാർ തമ്മിൽ നയതന്ത്ര തല ചർച്ചയും നടക്കും. വൈകുന്നേരം രാഷ്ട്ര തലവന്മാർക്കായി രാഷ്ട്രപതി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. നാളെയാണ് ജി20 ഉച്ചകോ‌‌ടി സമാപിക്കുക.

More Stories from this section

family-dental
witywide