കുവൈത്തിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനം വഴി വിജയകരമായി നേരിടുകയാണെന്ന് കുവൈത്ത് സായുധ സേന സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന വൻ സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനം മിസൈലുകൾ വെടിവെച്ചിടുന്നതിന്റെ ഭാഗമാണെന്നും, ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. വിദേശ സൈനികരുടെ താമസകേന്ദ്രങ്ങൾ, വെയർഹൗസുകൾ, സാറ്റലൈറ്റ് സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇന്നത്തെ രണ്ടാമത്തെ ആക്രമണമാണ് നടത്തിയത് എന്ന് ഇറാൻ അവകാശപ്പെട്ടു.
കുവൈത്തിന് പുറമെ ബഹ്‌റൈനിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജോർദാനിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെയും ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇതിനിടെ, ഇറാൻ ആക്രമിച്ച യു.എ.ഇയുടെ ‘മൊബാസ’ എന്ന കപ്പലിൽ നിന്ന് 21 ജീവനക്കാരെ ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ വിജയകരമായി രക്ഷപ്പെടുത്തി. അതിർത്തി പോസ്റ്റുകൾക്കും എണ്ണ ഖനന പ്ലാറ്റ്‌ഫോമുകൾക്കും നേരെ കഴിഞ്ഞ ദിവസങ്ങളിലും ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സംഘർഷം കടുത്തതോടെ ഗൾഫ് മേഖലയിലെ വ്യോമപാതകളിൽ വൻ സുരക്ഷാ ഭീഷണിയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി മുന്നറിയിപ്പ് നൽകി. കുവൈത്ത്, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ രാജ്യങ്ങളുടെ വ്യോമാതിർത്തികളും ഒമാൻ ഉൾക്കടലിന് മുകളിലൂടെയുള്ള വ്യോമപാതയും പൂർണ്ണമായും ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകളുടെ റൂട്ടുകൾ പുനഃക്രമീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു.
Iran Attacks Kuwait and Gulf Region: Kuwaiti Forces Intercept Missiles Amid Escalating Conflict














