ബിജെപിയുടെ പ്രത്യയശാസ്ത്രം രാജാധിപത്യം, ഗുണമുണ്ടായത് കോടീശ്വരന്മാര്‍ക്ക് മാത്രം: രാഹുല്‍ ഗാന്ധി

നാഗ്പൂര്‍: ബിജെപിയുടെ പ്രത്യയശാസ്ത്രം രാജാധിപത്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടോ മൂന്നോ കോടീശ്വരന്‍മാര്‍ക്ക് മാത്രമാണ് ബിജെപി കാരണം ഗുണമുണ്ടായതെന്നും നാഗ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ് രണ്ട് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

‘ബിജെപിയില്‍ ഉത്തരവുകള്‍ മുകളില്‍ നിന്നാണ് വരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നേരെ മറിച്ചാണ്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന് വരെ ഞങ്ങളെ ചോദ്യം ചെയ്യാം. ജനങ്ങള്‍ രാജ്യത്തെ നയിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം. സ്വാതന്ത്ര്യ സമരം ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമായിരുന്നില്ല അവരുമായി കൈകോര്‍ത്തിരുന്ന രാജാക്കന്‍മാര്‍ക്കും മഹാരാജാക്കന്‍മാര്‍ക്കും എതിരായിരുന്നു.

ആര്‍എസ്എസ് പ്രത്യയശാസ്ത്രം ഇന്ത്യയെ സ്വാതന്ത്ര്യലബ്ദിക്ക് മുമ്പുള്ള കാലത്തേക്ക് നയിക്കും. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് യോഗ്യതകള്‍ നോക്കിയല്ല, ഒരു പ്രത്യേക സംഘടനയോടുള്ള താല്‍പര്യം നോക്കിയാണ്. കോണ്‍ഗ്രസ് ജനങ്ങളെ ശാക്തീകരിച്ചു. കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടിന്റെ ബലത്തിലുള്ള ധവള വിപ്ലളവം വഴി സ്ത്രീകളെയും ഹരിതവിപ്ലവം വഴി കര്‍ഷകരെയും ഐടി വിപ്ലവം വഴി യുവജനങ്ങളെയും ശാക്തീകരിച്ചു.

നേരത്തെ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ഒരു ബിജെപി എംപി ഈയിടെ എന്നോട് പറഞ്ഞത് ബിജെപിയിലെ നിലനില്‍പ്പ് പ്രയാസമാണെന്നാണ്. മുകളില്‍ നിന്ന് ഉത്തരവുകള്‍ വരുന്നു, ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല, ഉത്തരവുകള്‍ പാലിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്നാണ് അയാള്‍ പറഞ്ഞത്. ബിജെപി പ്രത്യയശാസ്ത്രം രാജാധിപത്യത്തിന്റേതാണെന്നും’ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

More Stories from this section

family-dental
witywide