അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസിലെ UFC അമേരിക്ക 250 മത്സരത്തിന് നേരെ ആസൂത്രണം ചെയ്തിരുന്ന ആക്രമണ ഭീഷണി അവസാന നിമിഷം തടഞ്ഞതായി എഫ്‌ബിഐ. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. ജൂൺ 10-നാണ് വാഷിങ്ടൺ ഡിസിയിൽ നടക്കാനിരുന്ന മത്സരത്തിന് നേരെ ഭീഷണിയുണ്ടെന്ന വിവരം ലഭിച്ചതെന്ന് എഫ്‌ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.
ദേശീയ തലസ്ഥാന മേഖലയ്ക്ക് പുറത്തുള്ള ചിലർ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.“എഫ്‌ബിഐയും മറ്റ് സുരക്ഷാ ഏജൻസികളും അതിവേഗം നടത്തിയ നടപടിയിലൂടെ ആസൂത്രണം ചെയ്തിരുന്ന ആക്രമണം പൂർണമായി തടയാൻ കഴിഞ്ഞു,” കാഷ് പട്ടേൽ പറഞ്ഞു.ഒഹായോ, മിസ്സോറി, കാലിഫോർണിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണ പദ്ധതിയുടെ കൃത്യമായ സ്വഭാവം അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വൈറ്റ് ഹൗസിലെ ചരിത്രപ്രാധാന്യമുള്ള പരിപാടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ എഫ്‌ബിഐയും നീതിന്യായ വകുപ്പും സീക്രട്ട് സർവീസും സംയുക്തമായി പ്രവർത്തിച്ചതായി അധികൃതർ അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
‘Attacks stopped cold’: FBI says it thwarted ‘potential threat’ to White House UFC event












