അമ്മയോട് പിണങ്ങി വീട്ടിലെ കാറും തട്ടിയെടുത്ത് പത്തും പതിനൊന്നും വയസ്സുള്ള മക്കള്‍ നാടുവിട്ടു, പൊലീസ് പിള്ളേരെ പിടിച്ചത് തോക്ക് ചൂണ്ടി

ഫ്ളോറിഡ: കളിപ്പാട്ടം പിടിച്ചുവെച്ച അമ്മയോടുള്ള ദേഷ്യം തീര്‍ക്കാന്‍ സഹോദരനും സഹോദരിയും അമ്മയുടെ കാറും എടുത്ത് ഒറ്റ പോക്ക്. സഹോദരന് പ്രായം പത്ത് വയസ്സ്. സഹോദരിക്ക് പതിനൊന്ന് വയസ്സ്. കുട്ടികളെ കാണാനില്ലെന്നും ഒപ്പം വീട്ടിലെ കാര്‍ മോഷണം പോയെന്നും ഫ്ളോറിഡ പൊലീസിന് പരാതി. പരാതിയില്‍ പാതിരാത്രി അന്വേഷണം. ആകെ ജഗപൊഗ.

ഒടുവില്‍ സംഭവം നടന്ന വീട്ടില്‍ നിന്ന് 200 മൈല്‍ അകലെയുള്ള ദേശീയ പാതയില്‍ നഷ്ടപ്പെട്ടുവെന്ന് കരുതുന്ന കാര്‍ സഞ്ചരിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം കിട്ടുന്നു. പൊലീസ് വാഹനങ്ങള്‍ പാഞ്ഞടുച്ച് ആ വാഹനം തടഞ്ഞിട്ടു. തോക്കുകള്‍ ചൂണ്ടി വാഹനത്തിനുള്ളില്‍ നിന്ന് മോഷ്ടാക്കളോട് പുറത്തിറങ്ങാന്‍ ആ‍ഞ്ജാപിച്ചു. പെട്ടെന്നാണ് പൊലീസ് തന്നെ ഞെട്ടിയത്. ഡോറുകളുടെ പകുതി പോലും ഉയരമില്ലാത്ത രണ്ടു കുട്ടികള്‍. പത്ത് വയസ്സുകാരനായിരുന്നു ഡ്രൈവര്‍.

മൂന്ന് മണിക്കൂര്‍ സമയത്തിനുള്ളിലാണ് കുട്ടികള്‍ 200 മൈല്‍ ദൂരം വണ്ടിയോടിച്ചത്. ഇവരെ പിടികൂടുന്നത് പുലര്‍ച്ചെ 3.15നും. ഫ്ളോറിഡയിലെ അലാച്വയിലാണ് സംഭവം നടന്നത്. കുട്ടികള്‍ക്കെതിരെ കേസെടുക്കരുതെന്ന അമ്മയുടെ അപേക്ഷ പൊലീസ് ഒടുവില്‍ അംഗീകരിച്ചു. വാഹനം മോഷണം പോയി എന്ന പരാതിയും രക്ഷിതാക്കള്‍ പിന്‍വലിച്ചു. പിന്നീട് കുട്ടികളെ നന്നായി ഉപദേശിച്ച ശേഷം പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

കുട്ടികള്‍ക്കെതിരെ ക്രിമിനല്‍ നടപടികളൊന്നും തല്‍ക്കാലം ഇല്ലെന്ന് ഫ്ളോറിഡ പൊലീസ് അറിയിച്ചു. ഏതായാലും സംഭവം വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. പക്ഷെ, കുട്ടികളുടെ ഇത്തരം മനോഭാവം രക്ഷിതാക്കളില്‍ വലിയ ആശങ്കയും ഉണ്ടാക്കുന്നു.

Two children became a headache for the Florida police

ഫ്ളോറിഡ: