
മാൾഡ: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇടിമിന്നലേറ്റ് വ്യാഴാഴ്ച ഉച്ചയ്ക്ക് 11 പേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജില്ലാ ഭരണകൂടം രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
“ഇതുവരെ മിന്നലേറ്റ് 11 പേർ മരിച്ചു. പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമാണ്,” ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
മാൾഡയിലെ സഹപൂർ മേഖലയിൽ ചന്ദൻ സഹാനി (40), രാജ് മൃദ്ധ (16), മനാജിത് മണ്ഡല് (21) എന്നിവരും ഗജോളിൽ ഒരു മാമ്പഴത്തോട്ടത്തിലെ ജോലിക്കിടെ ഇടിമിന്നലേറ്റ് അസിത് സാഹ (19) എന്നയാളും മരിച്ചു.
മണിക്‌ചാക്കിലെ മുഹമ്മദ് തോലയിലെ എട്ട് വയസുകാരി റാണാ ഷെയ്‌ക്കും ഹരിശ്ചന്ദ്രപൂരിലെ ദമ്പതികളായ നയൻ റോയ് (23), പ്രിയങ്ക സിംഹ (20) എന്നിവർക്കും ഇടിമിന്നലിൽ ജീവൻ നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഹദ്ദതോലയിൽ ഇടിമിന്നലേറ്റ് അതുൽ മണ്ഡൽ (65), ഷെയ്ഖ് സബ്രൂൽ (11) എന്നിവരും മിർദാദ്പൂരിൽ സുമിത്ര മണ്ഡൽ (45) എന്ന സ്ത്രീയും മരിച്ചു. ഇംഗ്ലീഷ് ബസാറിലെ മിൽക്കിയിൽ പങ്കജ് മണ്ഡൽ (23) എന്നയാളാണ് കൊല്ലപ്പെട്ടത്.













