നെറ്റ്‌വര്‍ക്ക് വിപുലീകരണം; ഏപ്രില്‍ മുതല്‍ എയര്‍ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകള്‍ കൂടി

സൂറിക്: ഏപ്രില്‍ മുതല്‍ എയര്‍ ഇന്ത്യ ഏഴ് പുതിയ റൂട്ടുകളിലേക്ക് കൂടി സര്‍വ്വീസ് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. സൂറിക്കിലേക്കും റോമിലേക്കും എയര്‍ ഇന്ത്യ ഫ്ളൈറ്റ് ഓപ്പറേറ്റ് ചെയ്തു തുടങ്ങുമെന്ന് പ്രമുഖ ഏവിയേഷന്‍ പോര്‍ട്ടലായ സിംപിള്‍ ഫ്‌ളയിങ് റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്തതോടെ നടക്കുന്ന നെറ്റ്‌വര്‍ക്ക് വിപുലീകരണങ്ങളുടെ ഭാഗമാണ് പുതിയ സര്‍വീസുകള്‍.

സമ്മര്‍ ഷെഡ്യുളില്‍ ഈ രണ്ട് സര്‍വീസുകള്‍ക്ക് പുറമെ, ലോസ് എന്‍ജല്‍സ്, ഡാലസ്, സിയാറ്റില്‍, കോലാലംപുര്‍, ജകാര്‍ത്ത എന്നീ നഗരങ്ങളും എയര്‍ ഇന്ത്യയുടെ ഡെസ്റ്റിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടും. നേരത്തെ സര്‍വീസ് നടത്തി പിന്‍വാങ്ങിയ റൂട്ടുകളിലേക്കാണ് എയര്‍ ഇന്ത്യ വീണ്ടും എത്തുന്നത്. റോമിലേക്ക് 2021 വരെയും, സൂറിക്കിലേക്ക് 2004 വരെയും എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്നു.

എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുള്ള ബോയിങ് 777- 300 ER, എയര്‍ബസ്സിന്റെ A 350 എയര്‍ക്രാഫ്റ്റുകള്‍ ഈ മാസത്തോടെ എത്തുന്ന മുറയ്ക്ക്, പുതിയ സമ്മര്‍ ഷെഡ്യുള്‍ റൂട്ടുകളുടെ പ്രഖ്യാപനമുണ്ടാവും. ഇതില്‍ ഭൂരിഭാഗവും ഡെല്‍ഹി ബേസ് ചെയ്താവും സര്‍വീസ് നടത്തുക. മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ലെ ഓവര്‍ അധികം ഇല്ലാതെ ഇവിടെ നിന്നാവും കണക്ഷന്‍.

എയര്‍ ഇന്ത്യയുടെ മെയിന്‍ ഹബ്ബ് ഡല്‍ഹി ആണെന്നതിനു പുറമെ, മാര്‍ക്കറ്റ് സര്‍വേകള്‍ പ്രകാരം ഇന്ത്യയിലേക്കുള്ള ഗേറ്റ്വേ ആവുന്നതില്‍ ഡല്‍ഹിക്കാണ് ഏറ്റവും പ്രിയം. എയര്‍ ഇന്ത്യയുടെ വരവോടെ ഇന്ത്യയിലേക്കുള്ള ഫ്ളൈറ്റ് നിരക്കുകളില്‍ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷ.