വഴി തടഞ്ഞ് പാര്‍ട്ടി സമ്മേളനം : കോടതി കണ്ണുരുട്ടി ; സിപിഎം നേതാക്കളെ പ്രതി ചേര്‍ത്ത് പൊലീസ്

തിരുവനന്തപുരം: വിവാദമായ വഞ്ചിയൂരില്‍ പാര്‍ട്ടി സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ സിപിഎം നേതാക്കളെ പൊലീസ് പ്രതി ചേര്‍ത്തു. പാര്‍ട്ടി സമ്മേളനത്തിനു റോഡ് അടച്ച് സ്റ്റേജ് കെട്ടാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് നീക്കം. 21 ഏരിയ കമ്മിറ്റി അംഗങ്ങളും പ്രതികളാകും. മൈക്ക് അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കും. പ്രതികള്‍ക്ക് വഞ്ചിയൂര്‍ പൊലീസ് നോട്ടിസ് അയച്ചു.

സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിനായി ഈമാസം അഞ്ചിനു വഞ്ചിയൂരില്‍ റോഡിന്റെ ഒരുവശം പൂര്‍ണമായി അടച്ച് സ്റ്റേജ് കെട്ടിയത് വിവാദമായിരുന്നു. ഇതിനെ രൂക്ഷഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എറണാകുളം മരട് സ്വദേശി എന്‍.പ്രകാശ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നേരിട്ടു ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കോടതി കടുപ്പിച്ചതോടെയാണ് സിപിഎം നേതാക്കളെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്.

Also Read